കൊല്ലം: മലയാള വിമര്‍ശന സാഹിത്യത്തിലെ സൃഷ്ടാവായ നിരൂപകനായിരുന്നു കെ.പി.അപ്പനെന്ന് ശ്രീകുമാരന്‍ തമ്പി. നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ നടന്ന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷോഭം എന്ന വികാരത്തിന് ഒരിക്കലും കീഴ്പ്പെടാത്ത പക്വമതിയായ കലാലയ സഹപാഠിയും ഉറ്റമിത്രവുമായിരുന്നു അപ്പനെന്ന് ശ്രീകുമാരന്‍തമ്പി അനുസ്മരിച്ചു. എടുത്തുചാട്ടക്കാരനും വളച്ചുകെട്ടില്ലാതെ വര്‍ത്തമാനം പറയുകയും ചെയ്തിരുന്ന സുഹൃത്തായിരുന്നു അദ്ദേഹം. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വായനയിലൂടെയും സാഹിത്യസംവാദങ്ങളിലൂടെയും തിടം വച്ച് ദൃഡമായതാണ്. തുടക്കനാളില്‍ അതിമനോഹരമായ കഥകള്‍ എഴുതിയായിരുന്നു അപ്പന്റെ സാഹിത്യ പ്രവേശനം. മനസ്സില്‍ പല അറകളുള്ള വ്യക്തിത്വമായിരുന്നു അപ്പന്റേത്. പറയേണ്ട സമയത്ത് പറയേണ്ടത് മാത്രം ആലോചിച്ച് പറയുന്നതായിരുന്നു ശീലമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ചടങ്ങില്‍ പ്രൊഫ.കെ.ജയരാജന് രചിച്ച കെ.പി. അപ്പന് എന്ന കൃതിയുടെ പ്രകാശനം എം.മുകേഷ് എംഎല്‍എ ആദ്യപ്രതി നല്കി ശ്രീകുമാരന്‍തമ്പി നിര്‍വ്വഹിച്ചു. പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. അപ്പന് കൃതികളുടെ പ്രദര്‍ശനോദ്ഘാടനം മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പത്നി ഓമന, അനുജന് കെ.പി.സി. ദാസ്, ഗ്രന്ഥശാല സെക്രട്ടറി എസ്.നാസര്‍, എസ്. ശശിധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കര്‍ അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: