കൊട്ടാരക്കര: രണ്ട് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കല്ലടയാറ്റില്‍ നിന്നും കണ്ടെത്തി. പുത്തൂര്‍ കരിമ്പിന്‍പുഴ കല്ലാണി ഇടപ്പുര വീട്ടില്‍ അരുണിന്റെ ഭാര്യ രേഷ്മ മേരി മാത്യു(22) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30നാണ് ഇവരുടെ മൃതദേഹം കല്ലടയാറ്റില്‍ വളവില്കടവില് നിന്നും കണ്ടെടുത്തത്.
12ന് രാത്രി 8.30ഓടെ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പുത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആര്‍ഡിഒ എസ്.ചിത്ര സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കണ്ണൂരില്‍ ആശുപത്രിയിലെ സൂപ്പര്‍വൈസറായി ജോലി നോക്കുകയാണ് ഭര്‍ത്താവ് അരുണ്‍. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന രേഷ്മ മേരിയുമായി അടുപ്പത്തിലാവുകയും മൂന്നര വര്‍ഷം മുന്‍പ് ഇവര്‍ ഒന്നിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു. വിഭിന്ന മതവിശ്വാസികളായതുകൊണ്ടുതന്നെ ഇരുവീട്ടുകാരും വിവാഹത്തോട് യോജിച്ചിരുന്നില്ല. അരുണിന്റെ മാതാവും രേഷ്മയുമായി മിണ്ടുക പോലുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 12ന് അരുണ്‍ കണ്ണൂരില്‍ ജോലിസ്ഥലത്തായിരുന്നു. വീടുവിട്ട് ഇറങ്ങിപ്പോയ രേഷ്മ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണം ആത്മഹത്യയാണോയെന്നകാര്യത്തില് കൂടുതല്‍ വ്യക്തത കൈവരികയുള്ളു. വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയാണ് ആറ്. രണ്ടര വയസുള്ള ഒലീവിയ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: