തിരുവനന്തപുരം: ദാനം, ധനനിശ്ചയം, ഒഴിമുറി, ഭാഗപത്രം എന്നീ കുടുംബാധാരങ്ങള്‍ക്ക് ധനകാര്യബില്‍ 2016 പ്രകാരം പ്രഖ്യാപിച്ചിരുന്ന രണ്ട് ശതമാനം രജിസ്ട്രേഷന് ഫീസ് ഒരു ശതമാനമായി കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് അറിയിച്ചു.
അഞ്ച് ഏക്കര്‍ വരെയുള്ള കൈമാറ്റങ്ങള്‍ക്കാണ് 2016 ജൂലൈ 18 മുതലുള്ള മുന്‍കാല പ്രാബല്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കുടുംബാധാരങ്ങള്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരമാവധി 1000 രൂപയായി നിജപ്പെടുത്തിയിരുന്നുവെങ്കിലും ഫീസിന്റെ കാര്യത്തില്‍ അവ്യക്തത ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഫീസ് സംബന്ധിച്ച ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി.
വഖഫ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: കുട്ടികളെ പാര്‍പ്പിക്കുന്നതും മതവിദ്യാഭ്യാസം നല്‍കുന്നതുമായ വഖഫ് സ്ഥാപനങ്ങള്‍ നിയമാനുസൃത രജിസ്ട്രേഷനുപുറമേ വഖഫ് ബോര്‍ഡ് മുന്‍പാകെ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു.
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി. കമ്മീഷന് അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന സി.യു എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. എറണാകുളം ജില്ലയിലെ ഒരു മദ്രസയില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചെന്നാരോപിച്ച് കുട്ടിയുടെ അച്ഛന് നല്കിയ പരാതിയിലാണ് നടപടി.
വഖഫ് ബോര്‍ഡിന്റെ കീഴിലുളള സ്ഥാപനങ്ങളിലെ കെയര്‍ ടേക്കര്‍മാര്‍, മദ്രസ അധ്യാപകര്‍ എന്നിവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍, ബാലാവകാശസംരക്ഷണ നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസ്സുകള്‍ നല്‍കണം. ഇതിനായി വിദഗ്ധരുടെ സേവനം തേടുന്നതിന് വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എല്ലാ മുത്തവല്ലിമാര്ക്കും നിര്‍ദ്ദേശം നല്‍കണം. മദ്രസകളില്‍ യാതൊരുവിധത്തിലുമുളള ശാരീരിക ശിക്ഷണനടപടികളും ഉണ്ടാകരുതെന്ന് മുത്തവല്ലിമാര്‍ക്ക് വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന് വ്യക്തമാക്കി. കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: