തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ 30 ലക്ഷംവരെയുള്ള പണികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ടാര്‍ വാങ്ങിനല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് അട്ടിമറിക്കപ്പെടുന്നത്. കഴിഞ്ഞമാസം 8ന് ഇറങ്ങിയ ഉത്തരവ് പാലിക്കാന്‍ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും തയ്യാറായിട്ടില്ല.
30 ലക്ഷം രൂപവരെയുള്ള പണികള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ട് ടാര്‍ വാങ്ങുന്നതുവഴി പദ്ധതിവിഹിതം ചെലവഴിക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും കഴിയയും. കൊച്ചിന് റിഫൈനറിയില്‍നിന്നാണ് ടാര്‍ ലഭ്യമാക്കുന്നത്. ചെറുകിട പ്രവൃത്തികള്‍ക്ക് കുറഞ്ഞതോതില്‍ ടാര്‍ എടുക്കുന്നതിലെ ബുദ്ധിമുട്ട് കാരണം കരാറുകാര്‍ ഒരുമിച്ചുചേര്‍ന്ന് ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് പതിവ്. ടാര്‍ ഒരുമിച്ചു ലഭിച്ചശേഷമാവും ചെറുകിട കരാറുകാര്‍ പ്രവൃത്തികള്‍ തുടങ്ങുക.
തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ട് ടാര്‍ എടുത്താല്‍ ഈ കാലതാമസം ഒഴിവാക്കാനും പദ്ധതി വിഹിതം ഈ രീതിയില്‍ ചെലവഴിക്കാനുമാവും. കരാറുകാര്‍ക്കും ഇത് ആശ്വാസകരമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കരാറുകാര്‍ക്ക് ടാറിന്റെ ബാധ്യത ഒഴിവായികിട്ടും. ടാറിന്റെ വിലയില്‍വരുന്ന ഏറ്റകുറച്ചിലുകള്‍ ബാധിക്കുകയുമില്ല. നിലവില്‍ എസ്റ്റിമേറ്റ് തുകയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വില ടാറിനായാല് നഷ്ടം കരാറുകാര്ക്കാവും. പുതിയ ഉത്തരവ് വന്നതോടെ ഈ ബാധ്യത കരാറുകാരില്‍ നിന്നൊഴിവാകുമായിരുന്നു.
തദ്ദേശസ്ഥാപനങ്ങള്‍ ടാര്‍ വാങ്ങിനല്‍കണമെന്ന ഉത്തരവ് അട്ടിമറിക്കപ്പെടുന്നതിനിടെ ലൈസന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റും കരാറുകാര്‍ക്ക് തലവേദനയാവുകയാണ്. ലൈസന്‍സ് പുതുക്കണമെങ്കില്‍ എ ക്ലാസ് കരാറുകാര്‍ ഒരു കോടിയുടെയും ബി ക്ലാസ് കരാറുകാര്‍ 50 ലക്ഷം രൂപയുടെയും സി ക്ലാസ് കരാറുകാര്‍ 10 ലക്ഷം രൂപയുടെയും കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണം. നാല്‍പ്പത് വര്‍ഷം പരിചയമുള്ള കരാറുകാര്‍ക്ക് കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നത് ആവശ്യമില്ലാത്ത പരീക്ഷണമാണെന്ന് കരാറുകാര്‍ പറയുന്നു.
നിലവില്‍ അഞ്ചുശതമാനം തുക കെട്ടിവച്ചുവേണം കരാറുകാര്‍ പണി ഏറ്റെടുക്കേണ്ടത്. രണ്ടുവര്‍ഷം വരെ കഴിഞ്ഞാണ് കരാറുകാര്‍ക്ക് തുക ലഭിക്കുന്നത്. ബാങ്കുകള്‍ 10,000 രൂപ മുതല്‍ 30,000 രൂപ വരെ ചാര്‍ജ് ഈടാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റില്‍ ബാങ്കിന് യാതൊരു ഉത്തരവാദിത്വമില്ലെന്ന് അതില്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: