തലവടി (ആലപ്പുഴ): ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ നാരീപൂജ ഭക്തിനിര്‍ഭരമായി. വനിതാകമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവിയുടെ പാദപൂജ നടത്തിയാണ് നാരീപൂജയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ധനു മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ സ്ത്രീയെ ദേവിയായി സങ്കല്‍പ്പിച്ച് പൂജിച്ചു കൊണ്ട് സ്ത്രീയില്‍ ദൈവാംശം കല്‍പ്പിക്കുന്ന വിശ്വാസപ്രമാണവുമായി നാരീപൂജ നടത്തുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ഈ സങ്കല്‍പ്പത്തിന്റെ പ്രസക്തി ഏറുകയാണ്. സ്ത്രീയെ ആദരിച്ചാല്‍ വീടുകള്‍ ശ്രീകോവിലുകളാവും. അനാദരിച്ചാല്‍ അവിടെ അശാന്തിയുടെ വിളനിലവും. സ്ത്രീയെ ദേവീതുല്യം ആദരിച്ചുപോന്ന ഭാരതീയ സംസ്ക്കാരത്തിന്റെ മഹത് സന്ദേശം ഉയര്‍ത്തുകയാണ് നാരീപൂജയിലൂടെ.
സ്ത്രീകള്‍ എവിടെയൊക്കെ ആദരിക്കപ്പെടുന്നുവോ അവിടെ ഐശ്വര്യം നിലനില്ക്കും. സ്ത്രീ എവിടെ മാനിക്കപ്പെടുന്നില്ലയോ അവിടെ നടത്തപ്പെടുന്ന എല്ലാ ക്രീയകളും നിഷ്ഫലമാകുന്നു എന്ന തത്വത്തിലൂന്നിയാണ് നാരീപൂജ നടത്തുന്നത്. ശക്തിസ്വരൂപിണിയും ഐശ്വര്യപ്രദായനിയുമായ ദേവിയുടെ സാന്നിദ്ധ്യത്തെ വണങ്ങുന്ന ഈ കര്‍മ്മം സമൂഹനന്മയെയും സ്ത്രീശാക്തീകരണത്തെയും ലക്ഷ്യമാക്കിയാണ് നടത്തുന്നത്. നാരീപുജയോട് അനുബന്ധിച്ചുള്ള സംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്. ഗിരിജ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: