ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അലസിപ്പിരിഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ഭരണപക്ഷ നിലപാട് അംഗീകരിക്കാതെ ആദ്യന്തം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുസഭകളിലും ബഹളം തുടര്‍ന്നു. സഭ നടത്താന്‍ അനുവദിക്കാതെ പ്രതിഷേധിക്കുന്ന എംപിമാര്‍ക്കെതിരെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പരസ്യമായി പ്രതികരിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.
പ്രധാനമന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപണമെന്തെന്ന് വെളിപ്പെടുത്താതെ ഒളിച്ചോടിയത് പ്രതിപക്ഷത്തിന് നാണക്കേടുണ്ടാക്കി. അഴിമതി ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിന് നോട്ടീസ് പോലും നല്കാന് രാഹുല്‍ ഗാന്ധി തയ്യാറായില്ല. അതിനിടെ ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിക്ക് നിവേദനം നല്കാന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഇന്നലെ രാവിലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ ഒറ്റയ്ക്ക് കണ്ടതില്‍ പ്രതിഷേധിച്ച് ബിഎസ്പിയും എസ്പിയും ഇന്നലെ രാഷ്ട്രപതിയെ കണ്ട പ്രതിപക്ഷ സംഘത്തില്‍ നിന്ന് വിട്ടു നിന്നതും പ്രതിപക്ഷത്തെ അനൈക്യം വ്യക്തമാക്കി. നോട്ട് നിരോധനത്തിനെതിരെ ഏറ്റവുമധികം പ്രതിഷേധമുയര്‍ത്തിയത് ശാരദ ചിട്ടി തട്ടിപ്പുകേസില്‍ ആരോപണവിധേയമായ തൃണമൂല്‍ കോണ്‍ഗ്രസും നിരവധി അഴിമതി കേസുകളിലെ പ്രതിയായ ബിഎസ്പി നേതാവ് മായാവതിയുമാണ്. സമാജ്വാദി പാര്‍ട്ടിയും നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധമുയര്‍ത്തി.
സമാഹരിച്ച കോടികളുടെ കള്ളപ്പണം നഷ്ടപ്പെട്ട രോഷമാണ് ചില രാഷ്ട്രീയപാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്. എന്നാല്‍, ജനതാദള്‍ യുണൈറ്റഡും ആര്‍ജെഡിയും നോട്ട് നിരോധനത്തെ പിന്തുണച്ചു. ശിവസേന പതിവുപോലെ ബിജെപിക്കെതിരെ ഒളിയമ്പുകളുമായി വാര്‍ത്തകളില്‍ ഇടംപിടിച്ചു.
എന്നാല്‍, നോട്ട് നിരോധനത്തിനും ശീതകാല സമ്മേളനത്തിനും ഇടയില്‍ രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി വന്‍വിജയം നേടിയത് പാര്‍ലമെന്റിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ കൂടുതല്‍ ശക്തമാക്കി. ജനങ്ങള്‍ ബിജെപിക്കും പ്രധാനമന്ത്രിക്കുമൊപ്പമെന്ന സന്ദേശമാണ് ജനവിധി നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ സഭയില്‍ ഓര്‍മ്മിപ്പിച്ചു.
ലോക്സഭയില്‍ പാസായത് നാല് ബില്ലുകള്‍
കഴിഞ്ഞ മാസം 16-ാം തീയതി ആരംഭിച്ച സമ്മേളനത്തില്‍ 31 ദിവസങ്ങളിലായി 21 സിറ്റിങ്ങുകളാണ് ഉണ്ടായത്. സമ്മേളന കാലത്ത് 10 ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ലോക്സഭ നാല് ബില്ലുകളും രാജ്യസഭ ഒരു ബില്ലും പാസാക്കി. ഇരുസഭകളും പാസാക്കിയതില്‍ പ്രധാനപ്പെട്ടത് 2016 ലെ നികുതി നിയമങ്ങള്‍ (രണ്ടാം ഭേദഗതി) ബില്ലാണ്. വൈകല്യങ്ങളുള്ള വ്യക്തികളുടെ അവകാശം സംബന്ധിച്ച 2016 ലെ ബില്ലും പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി.
2016-17 ലെ ഉപധനാഭ്യര്‍ത്ഥനകളും (പൊതു) 2013-14 ലെ അധിക ധനാഭ്യര്‍ത്ഥനകളും ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകളും ലോകസഭ ചര്‍ച്ച ചെയ്ത് പാസ്സാക്കി. 2015 ലെ മര്‍ച്ചന്റ് ഷിപ്പിങ് (ഭേദഗതി ബില്‍) ലോകസഭയില്‍ ഇന്നലെ തുറമുഖ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് പിന്‍വലിച്ചു.
”കള്ളപ്പണത്തെ ഉന്മൂലം ചെയ്യാന്‍ നോട്ട് അസാധുവാക്കല്‍” എന്ന വിഷയത്തില്‍ ലോകസഭയില്‍ ചട്ടം 193 പ്രകാരം ഹ്രസ്വ ചര്‍ച്ചയ്ക്ക് എ.പി. ജിതേന്ദ്രര്‍ റെഡ്ഡി നോട്ടീസ് നല്കിയെങ്കെിലും ചര്‍ച്ച പൂര്‍ത്തിയാക്കാനായില്ല. രാജ്യസഭയില്‍ കറന്‍സി അസാധുവാക്കലിനെ കുറിച്ച് ചട്ടം 267 പ്രകാരം നല്കിയ നോട്ടീസിന്മേലുള്ള ചര്‍ച്ചയും പൂര്‍ത്തിയായില്ല. പ്രതിപക്ഷത്തിന്റെ ബഹളമാണ് ചര്‍ച്ചകള്‍ തടഞ്ഞത്. ഈ സമ്മേളന കാലത്ത് ലോക്സഭയില്‍ 17.39 ശതമാനവും രാജ്യസഭയില്‍ 20.61 ശതമാനവും മാത്രമാണ് നടപടിക്രമങ്ങള്‍ നടന്നത്.
2015-16 ലെ കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ ധനവിനിയോഗ കണക്കുകളും കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഡിറ്റ് റിപ്പോര്‍ട്ടും ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഇത് മൂന്നാം തവണയും മോദി സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണയുമാണ് കണക്കുകള്‍ സഭയില്‍ വയ്ക്കുന്നത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: