മോഹന്‍ലാലും രേവതിയും ജഗതിശ്രീകുമാറും മത്സരിച്ചഭിനയിച്ച സൂപ്പര്ഹിസ്റ്റ് സിനിമയാണല്ലൊ കിലുക്കം. കണ്ടാലും കണ്ടാലും മടുപ്പ് തോന്നാത്ത ഒന്നാന്തരം സിനിമ. ആസിനിമയെക്കുറിച്ച് പെട്ടെന്നോര്‍ത്തുപോയത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നു മടങ്ങിയതറിഞ്ഞപ്പോഴാണ്. കാല് നൂറ്റാണ്ടുമുന്പ് പ്രിയദര്ശന് സംവിധാനം ചെയ്ത് പുറത്തിറക്കിയ കിലുക്കം മുഴുനീളഹാസ്യചിത്രമാണ്. അതിനേക്കാള്‍ ചിരിക്കാഴ്ചയാണ് ഉഴവൂര്‍ വിജയന്റെ വിശേഷണം കടമെടുത്താല്‍ നമുടെ പുലിവിജയന്‍ കാഴ്ചവച്ചത്. ഭോപ്പാല്കഥയില് പുലിയെയല്ല, പൂച്ചയെകണ്ട എലിയെന്നതാണ് വിജയന് ചേരുന്ന വിശേഷണം.
ജനാധിപത്യമഹിളാ അസോസിയേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പിണറായി വിജയന്. ‘ആട്ടുന്ന കൈകൊണ്ട് ഒരു സല്യൂട്ട്’ എന്നപോലെ ഭോപ്പാലിലെ മലയാളികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനും മുഖ്യമന്ത്രിക്ക് പരിപാടിയുണ്ടായിരുന്നു. മഹിളാ സഖാക്കളുടെ സമ്മേളനം കഴിഞ്ഞ് മലയാളി സഖാക്കളുടെ സമ്മേളനത്തിലേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു പോലീസ് ഓഫീസര്‍ എന്തോ കാര്യം പറഞ്ഞു. മധ്യപ്രദേശ് പോലീസുകാരന് മലയാളമറിയില്ലല്ലോ. അയാള്ക്കറിയുന്ന ഭാഷയിലാണ് പറഞ്ഞത്. മലയാളി സഖാക്കളുടെ സമ്മേളനവേദിയായ ഭോപ്പാല്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിന് പുറത്ത് ചില സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തുകയാണെന്നും, പ്രതിഷേധക്കാരെ മാറ്റാന്‍ കുറച്ച് സമയം വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെന്നുമാണ് മധ്യപ്രദേശ് ഡിജിപി ആര്.കെ ശുക്ല വ്യക്തമാക്കിയത്. ലോക്കല്‍ പോലീസാണ് സുരക്ഷ ഒരുക്കിയത്. പെട്ടെന്ന് പ്രതിഷേധം ഉണ്ടായപ്പോള്‍ അത് വഴിമധ്യേ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുന്‍കൂട്ടി അറിയിച്ചുള്ള പ്രതിഷേധമല്ലാത്തതിനാല് മഹിളാ അസോസിയേഷന് പരിപാടി സ്ഥലത്തുനിന്നു മലയാളി സംഘടനകളുടെ പരിപാടി നടക്കുന്നിടത്തേക്കുള്ള വഴിമധ്യേയാണ് പ്രതിഷേധ വിവരം പോലീസ് അറിയുന്നത്. ഇക്കാര്യം ഉടന്‍തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു. യാത്ര അല്‍പ്പം വൈകിക്കണമെന്നും പ്രതിഷേധക്കാരെ മുഴുവനും അവിടെനിന്നു നീക്കം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പോലീസിന്റെ സന്ദേശം.
എന്നാല്‍ പ്രതിഷേധം ശക്തമായതിനാല്‍ ഇപ്പോള്‍ പോകാനാവില്ലെന്നാണ് മുഖ്യമന്ത്രി മനസ്സിലാക്കിയത്. പിണറായിക്കൊപ്പം ഉണ്ടായിരുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശാണെന്നും അദ്ദേഹത്തിന് ഹിന്ദി നല്ല വശമാണെന്നുമാണ് പുതിയ ഭാഷ്യം. പട്ടാളത്തിന്റെ ഭാഷയല്ലല്ലോ പോലീസിനെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്ഥലത്ത് പ്രശ്നമാണെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും, മടങ്ങുകയാണെന്നും പിണറായി തീരുമാനിക്കുകയായിരുന്നെന്ന് പിന്നീട് ഭോപ്പാല്‍ പോലീസ് സ്ഥിരീകരിച്ചതാണ്.
കേരളാ മുഖ്യമന്ത്രി പരിപാടി ഉപേക്ഷിച്ചതറിഞ്ഞയുടന്തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പിണറായിയെ നേരിട്ട് ഫോണില്‍ വിളിച്ച് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഡിജിപിയും മുഖ്യമന്ത്രിയെ വിളിച്ചു ഖേദപ്രകടനം നടത്തി. ജില്ലാ കളക്ടര്‍, ഡിഐജി എന്നിവര്‍ നേരിട്ട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഔദ്യോഗികമായി മാപ്പ് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രി സംഭവത്തെ രാഷ്ട്രീയമായി ചിത്രീകരിച്ചു.
കേട്ടപാതി കേള്‍ക്കാത്ത പാതി പാര്‍ട്ടികള്‍ക്കെല്ലാം വേവലാതി.
മധ്യപ്രദേശില്‍ ഭരിക്കുന്നത് ബിജെപി. അവരുടെ ഫാസിസ്റ്റ് നടപടിയാണിതെന്ന് കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസും ലീഗും എന്നുവേണ്ട, മുള്ള്, മുരട്, മൂര്‍ഖന്‍ തുടങ്ങി സകലമാന വിഷാംശങ്ങളുംകൊണ്ട് ബിജെപിയെ പ്രഹരിക്കാന്‍ തുടങ്ങി. കണ്ണൂരിലെ സ്റ്റാലിന് ജയരാജന് ഒന്നുകൂടി കടത്തിവെട്ടി. ‘അതിഥിദേവോ ഭവഃ അതാണ് ഭാരതീയ സംസ്കാരം’ അതാണ് ബിജെപിക്കാര്‍ തകര്‍ത്തത്. മധ്യപ്രദേശില്‍ കേരള മുഖ്യമന്ത്രി അതിഥിയാണല്ലോ. വഴിനടക്കാന്‍ കഴിഞ്ഞിരുന്നോ? മന്ത്രിമാരുടെ കാറിന് മുന്നില്‍ ചാടിമരിച്ച സഖാക്കളെ സ്മരിക്കാന്‍ പോലും ജയരാജനാദി കമ്യൂണിസ്റ്റുകാര്‍ തയ്യാറാകുന്നുണ്ടോ? ജയരാജനാണല്ലോ സംസ്കാരത്തെക്കുറിച്ച് പറയാന്‍ പരമയോഗ്യന്‍.
ബാലഗോകുലത്തെ തോല്‍പ്പിക്കാന്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുകയും ആര്‍എസ്എസിനെ തോല്‍പ്പിക്കാന്‍ അയ്യപ്പന്മാര്ക്ക് ഇടത്താവളവും കഞ്ഞിവീഴ്ത്ത് നടത്തുകയും ആര്‍എസ്എസിന്റെ ശാഖ നടക്കുന്ന സ്ഥലത്തുതന്നെ സിപിഎം ശാഖ എന്നു പ്രഖ്യാപിക്കുകയും ചെയ്ത യഥാര്‍ത്ഥ ഭാരതീയന് ഭാരതീയ സംസ്കാരം പറഞ്ഞുകൂടേ! ആവാമല്ലോ.
പക്ഷേ, മധ്യപ്രദേശിലെന്നല്ല മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വഴിതടയുന്ന പണി ബിജെപിക്കോ ആര്‍എസ്എസിനോ ഇല്ലെന്ന ജയരാജനറിയില്ലെങ്കിലും ജനങ്ങള്‍ക്കറിയാം.
കണ്ണൂരിലാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കൈകാര്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച സഖാക്കള്‍ കയ്യില്‍കിട്ടിയ കല്ലെടുത്തെറിഞ്ഞ് തലപൊട്ടിച്ചത്. കേരളമാകെ മന്ത്രിമാരെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചതാരാണ്. കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ മാസങ്ങളോളം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വഴിനടക്കാന്‍ കഴിഞ്ഞിരുന്നോ? മന്ത്രിമാരുടെ കാറിന് മുന്നില്‍ ചാടിമരിച്ച സഹാക്കളെ സ്മരിക്കാന്‍ പോലും ജയരാജനാദി കമ്യൂണിസ്റ്റുകാര്‍ തയ്യാറാകുന്നുണ്ടോ?
എന്തിന് പിന്നോട്ട് പോകണം. സ്വാശ്രയകോളേജ് വിരുദ്ധസമരം. കൂത്തുപറമ്പില്‍ എം.വി.രാഘവനെ കൈകാര്യം ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയ സഖാക്കളെ ഓര്‍ക്കുന്നുണ്ടല്ലോ. ഈമാസം ആദ്യം ആ സംഭവത്തില്‍ ജീവഛവമായ പുഷ്പന് അഞ്ചുലക്ഷം രൂപയും 8000 രൂപ പ്രതിമാസ പെന്‍ഷനും ഒരു വില്‍ചെയറും നല്കാന് തീരുമാനിച്ചത് പിണറായി സര്ക്കാറാണല്ലൊ. അഞ്ചുപേര്‍ ആ സംഭവത്തില്‍ കൊല്ലപ്പെട്ടത് വൃഥാവിലായില്ലെ! സ്വാശ്രയം യുഡിഎഫിനേക്കാള്‍ വാശിയോടെ നടപ്പാക്കുകയാണല്ലോ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍. അന്ന് എം.വി.രാഘവന്റെ ശവം കണ്ടേ അടങ്ങൂ എന്ന് വാശിപിടിച്ചതാരയിരുന്നു. മന്ത്രിമാരെ തടയലും വഴിമുടക്കലും പതിവ് പരിപാടിയാക്കിയവരാണ് സിപിഎം. ആരും വഴിയില്‍ തടയപ്പെടാനിടയാകരുതെന്നും ഭാരതത്തിലെവിടെയും തടസ്സമന്യേ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് നിര്‍ബന്ധപൂര്‍വ്വം പറയുകയും ചെയ്യുന്ന ബിജെപിയെ കുറ്റപ്പെടുത്താനും മുന്നിട്ടിറങ്ങാന്‍ അപാരതൊലിക്കട്ടിയുണ്ടെങ്കിലേ സാധിക്കൂ.
ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കരുതല്‍ തടങ്കല്‍ രക്തസാക്ഷിയാണ്. കശ്മീര്‍ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജമ്മു-കശ്മീരില്‍ എല്ലാ ഭാരതീയര്‍ക്കും തടസം കൂടാതെ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ഉന്നയിച്ച് സമരം നയിച്ചായിരുന്നു അദ്ദേഹം ജയിലിലായത്. അതിരിക്കട്ടെ.
ഭാഷ അറിയാത്തത് തെറ്റല്ല, കുറ്റവുമല്ല. ഭാഷയറിയാതെ പ്രതികരിച്ചാല്‍ കുഴപ്പം മാത്രമല്ല ചിലപ്പോള്‍ കൂട്ടക്കുഴപ്പവുമാകാം. അതാണ് ആദ്യം സൂചിപ്പിച്ച ‘കിലുക്ക’ത്തിലെ ജഗതിയുടെ കഥാപാത്രമായ നിശ്ചലിന് സംഭവിച്ചത്. ജോജി (മോഹന്‍ലാല്‍) യെ തേടിയെത്തിയ ഹിന്ദിക്കാരന് സമര്ഖാന് ജോജിയെവിടെ എന്നറിയണം. എനിക്കറിയില്ലെന്ന് പറയാനാണ് നിശ്ചല്‍ ഒരുങ്ങിയത്. പക്ഷേ ‘മുജേ മാലും….” എന്നല്ലാതെ ‘നഹി’ എന്ന വാക്ക് കിട്ടിയില്ല. നിശ്ചലിന്റെ അക്കിടി പിണറായിക്കും പിണഞ്ഞതിന് ബിജെപിക്കുനേരെ കുതിരകയറിയിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: