തൊടുപുഴ: കഞ്ചാവുമായി പിടിയിലായ പ്രതി എക്സൈസിനെ കബളിപ്പിച്ച് ഓടി രക്ഷപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 2ന് തൊടുപുഴ മുതലക്കോടെ പഴുക്കാക്കുളത്തിനു സമീപത്താണ് സംഭവം. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ തൊടുപുഴ ശാരദക്കവല സ്വദേശി അനന്തു(20)ആണ് രക്ഷപെട്ടത്.
ഇടവെട്ടി ശാസ്താംപാറയ്ക്ക് സമീപത്ത് നിന്നും എക്സൈസ് സംഘം അനന്തുവിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. പ്രതിയുടെ കയ്യില്‍ നിന്നും എക്സൈസ് സംഘം 10 ഗ്രാം കഞ്ചാവും കണ്ടെത്തി. ബാക്കി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് പഴുക്കാക്കുളത്തിന് സമീപത്ത് സൂക്ഷിച്ചിരിക്കുന്നതായി പ്രതി എക്സൈസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം ഉടന്‍ തന്നെ പ്രതിയുമായി ഇവിടെയെത്തി.
ജീപ്പില്‍ നിന്നും ഇറങ്ങിയ ഉടന്‍തന്നെ പ്രതി എക്സൈസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ തൊടുപുഴ പോലീസിനും എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രതി കടന്നുകളഞ്ഞതായി പരാതി നല്കി. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുള്ളതായും പോലീസ് പറഞ്ഞു. രക്ഷപെട്ട പ്രതി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് പോലീസിനെ വെട്ടിച്ച് നടന്ന അനന്തുവിനെ എക്സൈസ് സംഘം മഫ്തിയിലെത്തിയാണ് ശാരദക്കവലയില്‍ നിന്നും പിടികൂടിയത്. പ്രതി രക്ഷപ്പെടാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
രക്ഷപെട്ട പ്രതിയെ പിടികൂടാന്‍ ശ്രമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇടവെട്ടി മേഖലയില്‍ അടുത്തിടെ കഞ്ചാവിന്റെ ഉപയോഗം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അനന്തുവിനെതിരെ എക്സൈസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: