ന്യൂദല്‍ഹി: നോട്ട് നിരോധനത്തിനെതിരെ രാജ്യത്തെ വിവിധ കോടതികളിലെ കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസുകള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് കൈമാറാനും നിര്‍ദ്ദേശം. മറ്റു കോടതികള്‍ നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഇനി കേസുകള്‍ പരിഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.
അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ കോടതി ഇടപെടില്ല. നയപരമായ നടപടികളില്‍ ഇടപെടാന്‍ കോടതിക്ക് താത്പര്യമില്ല. എന്നാല്‍, സഹകരണ ബാങ്കുകളിലെ പ്രശ്നം ഗൗരവമേറിയതെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ജികളെല്ലാം മാറ്റണമെന്ന ആവശ്യത്തില്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. അവശ്യ സേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ കറന്‍സി നല്‍കണം. നിയന്ത്രണങ്ങളില്‍ തത്കാലം ഇടപെടുന്നില്ല. മറ്റു ബാങ്കുകള്‍ക്ക് നല്കുന്ന അതേ തുകയ്ക്കുള്ള കറന്‍സി നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്കും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം പരിഗണിക്കും.
പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് വ്യാഴാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍
പഴയ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന്റെ ആര്‍ബിഐ വിജ്ഞാപനം റിസര്‍വ് ബാങ്ക് ആക്ടിന്റെ ലംഘനമോ.
സമ്പാദ്യം കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പു നല്കുന്ന ഭരണഘടനയുടെ 300(എ)യുടെ ലംഘനമാണോ വിജ്ഞാപനം.
തുല്യത, വ്യാപാരം ചെയ്യുന്നതിനുള്ള അവകാശം എന്നിവ ഉറപ്പു നല്കുന്ന ഭരണഘടനയുടെ 14, 19 വകുപ്പുകളുടെ ലംഘനമാകുമോ നടപടി.
ബാങ്കില്‍ നിക്ഷേപിച്ച തുകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് നിയമപരമായി സാധുതയുണ്ടോ.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണോ നോട്ടു നിരോധനം.
കേന്ദ്ര തീരുമാനം റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ കവര്‍ന്നിട്ടുണ്ടോ.
സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ആകാമോ.
ഇത്തരം കാര്യങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കോടതികളെ സമീപിക്കാന്‍ അനുമതിയുണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: