കൊച്ചി: കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. മാധ്യമ വിലക്കിന് പരിഹാരം കണ്ടെത്താന്‍ ഇടപെടാന്‍ തയ്യാറാണ്. സുപ്രധാന കേസുകളുടെ വിവരങ്ങള്‍ പൊതുജനം അറിയണം. കോടതി മുറിയിലിരുന്നു വിവരങ്ങള്‍ കുറിച്ചെടുക്കാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനും മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും അതിനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് ശിലാസ്ഥാപനത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനവും, പി.എസ്. ജോണ്‍ സ്മാരക പുരസ്കാരദാനവും നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.
കേരളത്തിലെ കോടതികളില്‍ നടക്കുന്നതൊന്നും ഇപ്പോള്‍ ജനത്തിന് അറിയാനാകുന്നില്ല. ഈ വിഷയത്തില്‍ ഇടപെടാനും ജഡ്ജിമാരും അഭിഭാഷകരുമായി ചര്‍ച്ച നടത്താനും തയാറാണ്. ഇതിനായി വേണ്ടിവന്നാല്‍ അഭിഭാഷകരുടെ യോഗം വിളിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് കോടതികളിലും കടന്നുചെല്ലാനാകണം. മാധ്യമ സ്വാതന്ത്ര്യം കോടതികളില്‍ ഉറപ്പാക്കേണ്ട കാര്യം ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുപതിലധികം മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയാല്‍ അവര്‍ക്ക് ജോലി ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യമൊരുക്കേണ്ടതു തൊഴില്‍ നിയമപ്രകാരം തന്നെയുള്ള ബാധ്യതയാണ്. ഇക്കാര്യം അഭിഭാഷകരെയും ജഡ്ജിമാരെയും ബോധ്യപ്പെടുത്തും. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം ഹൈക്കോടതിയില്‍ തന്നെ ഒത്തുതീര്‍പ്പാക്കണം. എല്ലാ കോടതികളിലും പ്രവേശിക്കാനും ജോലി ചെയ്യാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണം. കോടതിമുറിയില്‍ ഒരു ജഡ്ജിക്ക് കേള്വിക്കാരന് മാത്രമായിരുന്ന് ഉത്തരവിടാനാകില്ല. ചില സംശയങ്ങള്‍ സാക്ഷികളോടും അഭിഭാഷകരോടും ചോദിക്കേണ്ടിവരും. അതു വാര്‍ത്തയാക്കുന്ന രീതി ശരിയല്ല.
വിധി പ്രസ്താവന പൂര്‍ണമാകും മുന്‍പ് ചോദ്യങ്ങളുടെയോ പരാമര്‍ശങ്ങളുടെയോ അടിസ്ഥാനത്തില്‍ ഫ്ളാഷ് ന്യൂസും സ്ക്രോളും വിടുന്ന രീതി ശരിയല്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ ചേംബറില്‍ പ്രവേശിച്ചോ, സെക്രട്ടറിയുടെ മുറിയില്‍ പ്രവേശിച്ചോ നടത്തുന്ന വാര്‍ത്താശേഖരണവും അഭിലഷണീയമല്ല. മാധ്യമപ്രവര്‍ത്തനം അറിവും കഴിവും വ്യക്തിത്വവും ധൈര്യവും ആവശ്യമുള്ള മേഖലയാണ്. പൊതുജനത്തിന്റെ ശബ്ദമാണ് മാധ്യമങ്ങള്‍. ജുഡീഷ്യറിയെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഇരു കണ്ണുകളാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോണ്‍ എന്‍ഡോവ്മെന്റ് ശൗര്യചക്ര കമാന്‍ഡോ പി.വി. മനേഷിന് ഗവര്‍ണര്‍ സമ്മാനിച്ചു. പുരസ്കാരം സൈനികര്‍ക്കും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് അടക്കമുള്ള ബലിദാനികള്‍ക്കും രാജ്യത്തിനും സമര്‍പ്പിക്കുന്നുവെന്ന് മനേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: