ന്യൂദല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും. പുതിയ പദ്ധതി പ്രകാരം 50 ശതമാനം നികുതിയും പിഴയും അടച്ച് കള്ളപ്പണം നിയമ വിധേയമാക്കാം. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. ബാങ്കുകള്‍, ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം പദ്ധതിയിലേക്ക് നിക്ഷേപിക്കാം.
പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാല് വര്‍ഷത്തേക്ക് ഗരീബ് കല്യാണ്‍ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവര്‍ക്കായുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതി പ്രകാരം നല്കുന്ന വിവരങ്ങളുടെ പേരില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവരെ നിയമനടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു.
അതേസമയം കള്ളപ്പണക്കാരെ പിടികൂടാന്‍ കേന്ദസര്‍ക്കാര്‍ ജനങ്ങളുടെ സഹായവും തേടി. പൊതുജനങ്ങള്‍ക്ക് കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ പുതിയ ഇ മെയില്‍ വിലാസവും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. [email protected] എന്ന വിലാസത്തിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്.
അസാധുവാക്കിയ നോട്ടുകള്‍ ഈ മാസം 31 വരെയാണ് ബാങ്കില്‍ നിക്ഷേപിക്കാനാകുക. എന്നാല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതിന് ഇത് തടസ്സമാകില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി.
നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള മുഴുവന്‍ ബാങ്ക് നിക്ഷേപങ്ങളും വിശദമായി പരിശോധിക്കും. ബാങ്കില്‍ നിക്ഷേപിച്ചാല്‍ പണം നിയമവിധേയമാകുമെന്ന് അര്‍ത്ഥമില്ല. നികുതിയടക്കുന്നത് വരെ നിക്ഷേപങ്ങള്‍ നിയമവിധേയമല്ലെന്നും ഹസ്മുഖ് ആദിയ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: