തിരുവനന്തപുരം: നിലമ്പൂരില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ വന്‍ പോലീസ് കാവലിലാണ് മൃതദേഹം സംസ്കരിച്ചത്. കോടതി നിര്‍ദ്ദേശിച്ച കര്‍ശന വ്യവസ്ഥകള്‍ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
സംസ്കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് മൃതദേഹം സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു. എന്നാല്‍ മൃതദേഹം വിട്ടു നല്കാന് പോലീസ് തയ്യാറായിരുന്നില്ല.
അജിതയുടെ സഹപാഠി ഭഗവത് സിംഗിന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു അജിതയുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി ഇടപെട്ട് നീട്ടിവച്ചത്. അജിതയുടെ മൃതദേഹം തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭഗവത് സിംഗ് കോടതിയെ സമീപിച്ചത്.
നവംബര്‍ 24 ന് കരുളായില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാക്കളായ അജിതയും കുപ്പുദേവരാജും കൊല്ലപ്പെട്ടത്. ദേവരാജിന്റെ മൃതദേഹം ഡിസംബര്‍ പത്തിന് സംസ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: