കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും സ്ഥലവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വിദഗ്ധസംഘം സന്ദര്‍ശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. കെട്ടിടത്തിന്റെ പുരാവസ്തു പ്രാധാന്യം, പഴക്കം എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കെട്ടിടവും സ്ഥലവും പരിശോധിച്ചതിനുശേഷമുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് സ്മിത എസ് കുമാര്‍ പറഞ്ഞു.
ഇന്നലെ കാലത്ത് 11 മണിയോടെയാണ് വിദഗ്ധസംഘം കോംട്രസ്റ്റ് സന്ദര്‍ശിച്ചത്. കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി കെട്ടിടങ്ങള്‍, നൂല് ബയിന്റിംഗ്, ഡൈയിംഗ് മെഷീനുകള്‍, വലിയനെല്ലി തുടങ്ങി നെയ്ത്തു യന്ത്രസാമഗ്രികള്‍ സംഘം വിശദമായി പരിശോധിച്ച് ചിത്രങ്ങള്‍ എടുത്തു. ഒരു മണിയോടെയാണ് പരിശോധന പൂര്‍ത്തീകരിച്ചത്. യന്ത്രസാമഗ്രികള്‍ ദീര്‍ഘകാലമായി ഉപയോഗിക്കാത്തതു കാരണം തുരുമ്പെടുത്തിരുന്നു. ഫാക്ടറി പൂട്ടുമ്പോള്‍ നിലവിലുണ്ടായിരുന്ന ടണ്‍കണക്കിന് തുണിത്തരങ്ങള്‍ കെട്ടിടത്തിനുള്ളില്‍ നശിച്ച നിലയിലാണ്. കെട്ടിടവും കോമ്പൗണ്ടും രണ്ട് വലിയ കിണറുകളും കാട് മൂടിക്കിടക്കുകയാണ്. എഎസ്ഐയിലെ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ് ഗംഗാദേവി, സര്‍വെയര്‍ എല്‍.ആര്. രാഗേഷ്, സംസ്ഥാന പുരാവസ്തുവകുപ്പിലെ ഫീല്‍ഡ് അസിസ്റ്റന്റും പഴശ്ശിരാജ മ്യൂസിയത്തിന്റെ ചാര്‍ജ് ഓഫീസറുമായ കെ. കൃഷ്ണരാജ്, തൃശൂര്‍ ശക്തന് തമ്പുരാന് പാലസ് മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.വി. ശ്രീനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
2014ല്‍ സംസ്ഥാന ആര് ക്കിയോളജി വകുപ്പ് കോംട്രസ്റ്റിന്റെ സ്കെച്ചും പ്ലാനും നല്കാന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഫയല്‍ ജില്ലാ കലക്ടറേറ്റില്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സംയുക്തസമരസമിതി നേതാക്കള്‍ ഇടപെട്ടാണ് ഫയല്‍ പുറത്തുകൊണ്ടുവന്നത്. എന്നിട്ടും നാലു മാസം കഴിഞ്ഞതിനുശേഷമാണ് റിപ്പോര്‍ട്ട് അയച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഉദാസീനതയാണ് ഇതിനു കാരണമെന്ന് സമരസമിതി കണ്‍വീനര്‍ ഇ. സതീശന് പറഞ്ഞു.
കോംട്രസ്റ്റ് വീവിംഗ് ഫാക്ടറിയുടെ ഓഫീസ് കെട്ടിടം മാത്രം സംരക്ഷിക്കാമെന്നാണ് കോംട്രസ്റ്റ് മാനേജ്മെന്റിന്റെ നിലപാട്. ബാക്കിയുള്ള സ്ഥലവും കെട്ടിടവും പുരാവസ്തു പ്രാധാന്യമില്ലെന്നുമാണ് മാനേജ്മെന്റ് വാദം. എന്നാല്‍ ഓഫീസ് നിര്‍മ്മാണത്തിന് മുമ്പ് സ്ഥാപിച്ചതാണ് നെയ്ത്ത് ഫാകടറിയും കെട്ടിടങ്ങളുമെന്നും ഇവയും സംരക്ഷിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: