റോം: കോടികളുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ ഇറ്റലിയില്‍ പുനര്‍വിചാരണ. വെസ്റ്റ്ലാന്‍ഡ് ഉപസ്ഥാപനമായ ഫിന്മെക്കാനിക്കയുടെ മുന്‍മേധാവി ഗിസപ്പേ ഓര്‍സി, ഹെലിക്കോപ്ടര്‍ നിര്‍മ്മാണവിഭാഗം മുന്‍ മേധാവി ബ്രൂണോ സ്പഗ്നോലിനി എന്നിവരെ വീണ്ടും വിചാരണ ചെയ്യാന്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ഉത്തരവിട്ടു.
കേസില്‍ ഓര്‍സിക്കും സ്പഗ്നോലിനിക്കും മിലാന് കോടതി നാലര വര്‍ഷം തടവും കോടികളുടെ പിഴയും വിധിച്ചിരുന്നു. ഇവര്‍ നല്കിയ അപ്പീലിലാണ് പുനര്‍വിചാരണ നടത്താനുള്ള പരമോന്നത കോടതിയുടെ ഉത്തരവ്.ഇരുവരെയും മിലാന് വിചാരണക്കോടതി വീണ്ടും വിചാരണ ചെയ്യും.
കരാര്‍ തരപ്പെടുത്താന്‍ ഭാരതത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും അന്നത്തെ (2010) വ്യോമസേന മേധാവി എസ് പി ത്യാഗിയടക്കമുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോടികള്‍ കോഴ നല്‍കിയെന്നാണ് കേസ്. ഭാരതത്തിലെ ഒരു പ്രബല രാഷ്ട്രീയ കുടുംബത്തിന് (നെഹ്റു കുടുംബം) 114 കോടിയും അഹമ്മദ് പട്ടേല്‍ അടക്കം പലര്‍ക്കും കോടികളും കോഴ നല്‍കിയതായി കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന് ക്രിസ്റ്റിയന്‍ മിഷേല്‍ തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു.
കേസില്‍ കഴിഞ്ഞാഴ്ചയാണ് വ്യോമസേനാ മുന്‍മേധാവി എസ്.പി. ത്യാഗി(71)യെ സിബിഐ അറസ്റ്റു ചെയ്തത്. ഭാരതത്തിലെ വിവിഐപി യാത്രകള്‍ക്കു വേണ്ടി പന്ത്രണ്ട് കോപ്ടറുകള്‍ക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയത്. ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളവയാകണമെന്ന വ്യവസ്ഥ അഗസ്ത കമ്പനിക്കു വേണ്ടി 4500 അടിയാക്കി കുറച്ചു നല്‍കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014ല്‍ ഭാരതം കരാര്‍ റദ്ദാക്കിയിരുന്നു. 3565 കോടി രൂപയുടേതായിരുന്നു കരാര്‍.
ത്യാഗി റിമാന്‍ഡില്‍
ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെയും മറ്റു പ്രതികളെയും കോടതി ഡിസംബര്‍ 30വരെ റിമാന്റ് ചെയ്തു. ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
ഡിസംബര്‍ 10 മുതല്‍ ത്യാഗിയും അര്ദ്ധസഹോദരനടക്കമുള്ള മറ്റു പ്രതികളും സിബിഐ കസ്റ്റഡിയിലാണ്. ഇറ്റാലിയന്‍ കോടതി പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ത്യാഗിക്ക് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ത്യാഗിയുടെ ഭാര്യ വിധിന്യായം കേട്ട് കോടതിയില്‍ ബോധംകെട്ടു വീണു. 71കാരനായ ത്യാഗിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 21ന് വീണ്ടും കോടതി പരിഗണിക്കും.
പ്രധാനമന്ത്രിയുടെ (അന്ന് ഡോ. മന്മോഹന് സിങ്ങ്) ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് കോപ്റ്റര്‍ കരാറിലെ വ്യവസ്ഥകളില്‍ ഇളവും വരുത്തിയതെന്ന് ത്യാഗി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ മന്മോഹന് സിങ്ങിനെയും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയേയും സിബിഐ ചോദ്യം ചെയ്യും. അന്വേഷണം സോണിയ അടക്കമുള്ള ഉന്നതരിലേക്ക് നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: