ശബരിമല: കോണ്‍ഗ്രസ് പ്രതിനിധിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. ദേവസ്വം ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ വിവാദമാകുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരാതിരഹിതമായി ആ സ്ഥാനത്തിരിക്കാനാണ് പാര്‍ട്ടി പ്രതിനിധികളായ അവരെ നിയോഗിച്ചത്.
ഈ വര്‍ഷം ഉണ്ടായത്ര അഭിപ്രായ വ്യത്യാസം ബോര്‍ഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇത് സുഖകരമല്ല. ഔചിത്യബോധം കാണിക്കണം. പദവിയില്‍ ഇരിക്കുന്നവര്‍ സങ്കുചിതചിന്തയ്ക്ക് അതീതരായിരിക്കണം. ബോര്‍ഡ് മെംബറെക്കുറിച്ച് ഒരു പരാതിയും ആരും ഇതുവരെ പറഞ്ഞുകേട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് പോകുന്നത് മര്യാദയല്ലെന്നും ഉണ്ണിത്താന് പറഞ്ഞു. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടനം കുറ്റമറ്റതാകണമെങ്കില്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ്. എട്ടുവകുപ്പുകളുടെ പിന്തുണയും സഹകരണവും ഉണ്ടെങ്കിലേ തീര്‍ത്ഥാടനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. കേരളത്തിലെ ദേവസ്വം ബോര്‍ഡുകളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണെങ്കിലും ക്ഷേത്രത്തിലെ ആചാരങ്ങളെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം ആചാര്യന്മാര്ക്കും തന്ത്രിമാര്ക്കുമാണ്.
ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പൂര്‍ണ്ണമായ അവകാശം താഴമണ്‍ മഠത്തിലെ തന്ത്രിമാര്‍ക്കാണ്. അല്ലാതെ സര്‍ക്കാരിനും ബോര്ഡിനുമല്ല. സര്‍ക്കാരും ബോര്‍ഡും മാറിമാറി വരുമ്പോഴും പരസ്പരം സഹകരിച്ചുവേണം മുന്നോട്ട് പോകാന്‍. ബോര്‍ഡും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് പോകുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. സര്‍ക്കാരിന്റെ സഹകരണം ഇക്കുറി ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന്റെ പേര് ആര് മാറ്റിയാലും ആദ്യത്തെ പേരുതന്നെ ഭക്തരുടെ മനസ്സിലുണ്ടാവും.
ആലോചിക്കേണ്ട കേന്ദ്രങ്ങളുമായി ആലോചിക്കാതെയാണ് ക്ഷേത്രത്തിന്റെ പേരുമാറ്റം. താഴമണ്‍മഠം, പന്തളം കൊട്ടാരം എന്നിവരുടെ അഭിപ്രായങ്ങല്‍ ആരാഞ്ഞില്ലെന്നും ഉണ്ണിത്താന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: