ആലപ്പുഴ: കളിക്കാരെയും, കായികപ്രേമികളെയും കബളിപ്പിച്ച് കളിക്കളം വാടകയ്ക്ക് നല്കി നേട്ടം ഉണ്ടാക്കുന്ന നഗരസഭയുടെ പതിവ് പരിപാടിക്ക് മാറ്റമില്ല. രാഷ്ട്രീയഭേദമന്യേ നഗര ഭരണത്തിനെത്തുന്നവര്‍ കാട്ടുന്ന പതിവ് പണിയാണ് ഇന്നലെ ഇഎംഎസ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഇതിനെതിരെ കായികപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഉത്സവ നാളുകളായതോടെ സ്റ്റേഡിയം ട്രേഡ് എക്സ്പോയ്ക്ക് നഗരസഭ വിട്ടുനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്തായി ഇരുമ്പു തൂണുകളും ഷീറ്റുകളും അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ഇറക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇതറിഞ്ഞെത്തിയ നാട്ടുകാരും കായികതാരങ്ങളും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കുന്നത് തടയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നഗരസഭ ചെയര്മാന് ട്രേഡ് എക്സിബിഷന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിക്കാനിരിക്കെയാണ് പ്രതിഷേധം ഉണ്ടായത്.
ഇതെത്തുടര്‍ന്ന് ചെയര്മാന് ഉല്ഘാടനത്തിനെത്തിയില്ല. ഇഎംഎസ് സ്റ്റേഡിയം ഇനിമുതല്‍ കായിക ആവശ്യങ്ങള്‍ക്കു മാത്രമെ ഉപയോഗിക്കുവെന്ന് നഗരഭരണക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ പരിപാടികള്‍ക്കായി ഗ്രൗണ്ട് വെട്ടിപൊളിക്കുന്നതിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. ഇക്കുറിയും ചിറപ്പ്, ക്രിസ്തുമസ് , പുതുവല്‍സര നാളുകള്‍ എത്തിയതോടെ നഗരസഭയുടെ പരിധിക്കുളളിലുളള സ്ഥലങ്ങള്‍ കച്ചവടത്തിനായി പതിച്ചു നല്‍കിയതിന്റെ ഭാഗമായാണ് സ്റ്റേഡിയവും പണം വാങ്ങി വിട്ടുനല്‍കിയത്.
ഇക്കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ നടന്ന കേരളോല്‍സവ കായികമേളയില്‍ സ്റ്റേഡിയം ഇനി മുതല്‍ കായിക ആവശ്യങ്ങള്‍ക്കു മാത്രമെ വിട്ടുനല്‍കുകയുളളുവെന്ന് നഗരസഭാ ചെയര്മാന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇന്നലെ പന്തലിടാന്‍ ബംഗാളികളെത്തിയത്. പ്രതിഷേധത്തെ മാനിക്കാതെ നഗരസഭ പതിവു പണി തുടര്‍ന്നാല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുക്കാരും കായികതാരങ്ങളും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: