കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്കല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ക്രൂരമായ റാഗിങിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും പോളിടെക്നിക് പ്രിന്‍സിപ്പലും കോട്ടയം ജില്ലാ പോലീസ് മേധാവിയും രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷനംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
റാഗിങ് നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും ചങ്ങനാശ്ശേരി ഡിവൈഎസ്പി വി. അജിത്ത് അറിയിച്ചു.
റാഗിങ് നടത്തിയവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും, കോളേജില്‍ നിന്ന് പുറത്താക്കണമെന്നുമാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. ഉപരോധം നടത്തിയ എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച റാഗിങ് നടത്തിയ പ്രതികള്‍ക്കെതിരെ ചിങ്ങവനം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. റാഗിങ്, ദളിത്പീഡനം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം, ചേരാനല്ലൂര്‍ പാലിയംതുരുത്ത് സ്വദേശി ഷൈജു ഡി. ഗോപി, തൃശൂര്‍ സ്വദേശി അവിനാശ് എന്നീ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
എസ്എഫ്ഐ പ്രവര്‍ത്തകരും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുമായ അഭിലാഷ്, മനു, രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ നിധിന്, പ്രവീണ്‍, ശരണ്‍, ജെറിന്, ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. പോളിടെക്നിക്കില്‍ നിന്ന് ഇവരെ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സി.ജി. അനിത സസ്പെന്റ് ചെയ്തിരുന്നു.
വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിച്ച് സിറ്റപ്പും പുഷ്അപ്പും തുടങ്ങി തറയില്‍ നീന്തിക്കുക, അസഭ്യമായ പാട്ടുപാടിക്കുക, നിര്‍ബന്ധമായി മദ്യം കുടിപ്പിക്കുക എന്നീ മുറകളാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പുതിയതായി വന്ന വിദ്യാര്‍ത്ഥികളെക്കൊണ്ട് മണിക്കൂറുകളോളം ചെയ്യിച്ചത്. റാഗിങിനെ തുടര്‍ന്ന് വൃക്ക തകരാറിലായ അവിനാശിനെ ഡയാലിസിസിനു വിധേയനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: