കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ലോട്ടറി കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളായ ജോണ്‍ കെന്നഡിയും ജോണ്‍ ബ്രിട്ടോയും ഒളിവില്‍ പോയതായി പ്രത്യേക അന്വേഷണ സംഘത്തെ തമിഴ്നാട് പോലീസ് അറിയിച്ചു. കേസില്‍ ചോദ്യം ചെയ്യാനായി ഇരുവര്‍ക്കും കൊച്ചി പോലീസ് നേരിട്ട് നോട്ടീസ് നല്‍കിയിരുന്നു.
ലോട്ടറി കേസ് പ്രതി സാന്റിയാഗോ മാര്‍ട്ടിന്റെ അടുത്ത കൂട്ടാളികളാണ് ജോണ്‍ കെന്നഡിയും ജോണ്‍ ബ്രിട്ടോയും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷം രൂപയുടെ നിരോധിത സിക്കിം ലോട്ടറി പിടികൂടിയ കേസിലാണ് സാന്റിയാഗോ മാര്‍ട്ടിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്.
മാര്‍ട്ടിനെ കോയമ്പത്തൂര്‍ ജയിലില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് മാര്‍ട്ടിന്റെ ബന്ധുവായ കെന്നഡിയേയും ബിസിനസ് പങ്കാളി ബ്രിട്ടോയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെത്താന്‍ ഇരുവര്‍ക്കും നേരിട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തിലാണ് ഇരുവരും ഒളിവില്‍ പോയതായി വ്യക്തമായത്. ഇവരുടെ മൊബൈല്‍ ഫോണുകളും പ്രവര്‍ത്തന രഹിതമാണ്.
തമിഴ്നാട് പോലീസ് കെന്നഡിയുടെയും ബ്രിട്ടോയുടെയും വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. ഇരുവരും ഒളിവിലാണന്ന് കോയമ്പത്തൂര്‍ പോലീസും കൊച്ചിയിലെ പ്രത്യേക സംഘത്തെ അറിയിച്ചിട്ടുണ്ട്.ജോണ്‍ കെന്നഡി രാജ്യം വിട്ടതായി തമിഴ്നാട് പോലീസ് സംശയം പ്രകടിപ്പിച്ചെങ്കിലും അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
നെടുമ്പാശേരി ലോട്ടറി കള്ളക്കടത്ത് കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സാന്റിയാഗോ മാര്ട്ടിന് നേരത്തെ മൊഴിനല്‍കിയിരുന്നത്. എറണാകുളം റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് ഇപ്പോള്‍ അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: