ചെന്നൈ: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് 477 റണ്‍സിന് പുറത്ത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സെടുത്തിട്ടുണ്ട്. 30 റണ്‍സുമായി കെ.എല്‍. രാഹുലും 28 റണ്‍സുമായി പാര്‍ത്ഥിവ് പട്ടേലും ക്രീസില്‍. പത്ത് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ 417 റണ്‍സ് പിന്നില്‍.
284ന് നാല് എന്ന നിലയില്‍ ഇന്നലെ ആദ്യ ഇന്നിങ്ങ്സ് ആരംഭിച്ച ഇംഗ്ലണ്ട് മോയിന്‍ അലി (146), ലിയാം ഡോസണ് (66 നോടൗട്ട്), ആദില്‍ റഷിദ് (60) എന്നിവരുടെ മികച്ച ബാറ്റിങ്ങിന്റെ കരുത്തിലാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇന്നലെ ഇംഗ്ലണ്ടിന് ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആറ് റണ്‍സ് നേടിയ സ്റ്റോക്സിനെ പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച് അശ്വിന് മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. സ്കോര്‍ 5ന് 287.
തുടര്‍ന്നെത്തിയ ബട്ട്ലര്‍ക്ക് ആറ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇഷാന്ത് ശര്‍മ്മ ബട്ട്ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 321-ല്‍ എത്തിയപ്പോള്‍ 146 റണ്‍സെടുത്ത മോയിന്‍ അലിയും മടങ്ങി. 262 പന്തുകളില്‍ നിന്ന് 13 ഫോറും ഒരു സിക്സറുമടങ്ങിയതാണ് അലിയുടെ ഇന്നിങ്ങ്സ്. ഉമേഷ് യാദവിന്റെ പന്തില്‍ ജഡേജ അലിയെ പിടികൂടി.
എന്നാല്‍ എട്ടാം വിക്കറ്റില്‍ ഡോസണും റഷിദും ചേര്‍ന്നതോടെയാണ് ഇംഗ്ലണ്ട് വീണ്ടും മികച്ച സ്കോറിലേക്ക് നീങ്ങിയത്. ഇരുവരും ചേര്‍ന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇംഗ്ലണ്ട് സ്കോര്‍ 429-ല്‍ എത്തി. 60 റണ്‍സെടുത്ത റഷിദിനെ ഉമേഷ് യാദവിന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്.
തുടര്‍ന്നെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് (19) റണ്ണൗട്ടാവുകയും, ജാക്ക് ബാളിനെ (12) മിശ്ര ബൗള്‍ഡാക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിങ്ങ്സ് 477-ല്‍ അവസാനിച്ചു. ഇന്ത്യക്കായി ജഡേജ മൂന്നും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: