ന്യൂദല്‍ഹി: ബലൂചിസ്ഥാന്‍ സ്പെഷ്യലിസ്റ്റായ അനില്‍.കെ ദസ്മാനയെ റിസര്‍ച്ച് ആന്റ് അനലിസിസ് വിങിന്റെ( റോ) പുതിയ മേധാവിയായി കേന്ദ്രം നിയമിച്ചു. സ്പെഷ്യല്‍ ഡയറക്ടര്‍ രാജീവ് ജെയിനെ കേന്ദ്രരഹസ്യാന്വേഷണ ബ്യൂറോയുടെ( ഐബി) തലവനായും നിയമിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. പുതിയ കരസേനാ, വ്യോമസേനാ മേധാവിമാരെയും ഉടന്‍ പ്രഖ്യാപിക്കും.
1981 മധ്യപ്രദേശ് ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദസ്മാന 23 വര്‍ഷമായി റോയിലാണ് പ്രവര്‍ത്തിക്കുന്നത്. ബലൂചിസ്ഥാന്‍, ഭീകരവാദവിരുദ്ധ വിങ്, ഇസ്ലാമിക് വിഭാഗം എന്നിവയുടെ ചുമതല വഹിച്ച ദസ്മാന പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നിരവധി വര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ദേശസുരക്ഷയ്ക്ക് അത്യന്തം അപകടകരമായി പാക്-ചൈന സംയുക്ത സംരംഭമായ നിര്‍മ്മിക്കുന്ന ബലൂചിസ്ഥാനിലെ ഗ്വദാര്‍ തുറമുഖത്തിന്റെ നിര്‍മ്മാണം ആറുവര്‍ഷമായി വൈകിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ദൗത്യം ദസ്മാനയ്ക്കുണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ പ്രിയപ്പെട്ട ശിഷ്യന് കൂടിയാണ് ദസ്മാന. നിലവിലെ റോ മേധാവി രജീന്ദര്‍ ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ഝാര്‍ഖണ്ഡ് കേഡറിലെ 1980 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് ജയിന് ഐബിയുടെ കശ്മീര്‍ ഡസ്ക്കിന്റെ അടക്കം നിര്‍ണ്ണായക വിഭാഗങ്ങളില്‍ മേധാവിയായിരുന്നു. ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ കശ്മീര്‍ സമാധാന വക്താവായിരുന്ന കെ.സി പന്തിന്റെ ഉപദേശകനായിരുന്നു.
കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗും വ്യോമസേനാ മേധാവി അരൂപ് രാഹയും ഡിസംബര്‍ 31ന് വിരമിക്കും. കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ബിപിന്‍ റാവതാകും പുതിയ മേധാവി.
വ്യോമസേനാ മേധാവിയായി കാര്‍ഗില്‍ യുദ്ധനായകന് എയര്‍ മാര്‍ഷല്‍ ബീരേന്ദര്‍സിങ് ധനോവയെ നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: