കൊച്ചി: ഐഎസ്എല്‍ കലാശപ്പോരാട്ടം കാണാനുള്ള ടിക്കറ്റുകള്‍ കരിച്ചന്തയില്‍. പത്തിരട്ടിയിലധികം തുകയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ഐഎസ്എല്‍ ടിക്കറ്റ്സ് ഡോട്ട് കോം എന്ന വെബ്ബ് സൈറ്റ് വഴിയാണ് കരിച്ചന്തയില്‍ ടിക്കറ്റുവില്‍പ്പന നടക്കുന്നത്. 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപക്ക് വരെയാണ് വില്‍ക്കുന്നത്. ടിക്കറ്റ് കിട്ടാതെ കാണികള്‍ ബുദ്ധിമുട്ടുമ്പോഴാണ് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ഫൈനല്‍ ദിവസമായ ഇന്ന് ഇതിലും കൂടുതല്‍ വിലയ്ക്കായിരിക്കും ടിക്കറ്റുകള്‍ കരിച്ചന്തക്കാര്‍ വില്‍ക്കുക. ടിക്കറ്റ് കിട്ടാന്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം. ടിക്കറ്റ് ആവശ്യവുമായി നിരവധിപേരാണ് ഈ വെബ്സൈറ്റുമായി ബന്ധപ്പെടുന്നത്. പക്ഷേ ആര്‍ക്കും ടിക്കറ്റ് മാത്രം കിട്ടുന്നില്ല.
വ്യാജ സൈറ്റ് വഴി ടിക്കറ്റ് വിറ്റ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കങ്ങരപ്പടി സ്വദേശി ഗ്ലാഡിന് വര്‍ഗ്ഗീസ് , ചെല്ലാനം നീണ്ടകര സ്വദേശി പ്രവീണ്‍, മലപ്പുറം സ്വദേശി മുസ്തഫ എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കയ്യില്‍ നിന്നും ടിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബ്ലാക്കില്‍ ടിക്കറ്റ് വില്ക്കുന്നവര് കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ആരാധകര്‍ തന്നെ പറയുന്നു. പലരും പലിശയ്ക്ക് പണം വാങ്ങിയാണ് ടിക്കറ്റെടുത്തിരിക്കുന്നതെന്ന് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന ഒരു യുവാവ് പറയുന്നു. അതേസമയം ഫൈനല്‍ മുന്‍കൂട്ടി കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ ഉണ്ട്. ബുധനാഴ്ച്ച രാത്രി രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് കടന്നതോടെയാണ് വന്‍തോതില്‍ ടിക്കറ്റ് വില്‍പ്പന നടന്നത്. വ്യാഴാഴ്ച രാവിലെയോടെ ഓണ്‍ലൈനിലും ഉച്ചയോടെ സ്റ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറുകളും കാലിയായി. പലരും വന്‍തോതിലാണ് ടിക്കറ്റുകള്‍ കരസ്ഥമാക്കിയതെന്നും പറയുന്നു.പത്തും അന്‍പതും ടിക്കറ്റുകള്‍ ഒന്നിച്ച്് വാങ്ങിയവര്‍ വരെ ഇക്കൂട്ടത്തില്‍ പെടും.
അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തക്കാര്‍ കൊണ്ടുപോയെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ വഴിയായിരുന്നു മറ്റ് മത്സരങ്ങള്‍ക്ക് ടിക്കറ്റുകള്‍ വിറ്റിരുന്നത്. എന്നാല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ഐഎസ്എല്‍ സംഘാടകര്‍ നേരിട്ടാണ് നടത്തുന്നത്. സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 55,000 മായി കുറച്ചതും ആരാധകര്‍ക്ക് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രകടനം നേരില്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആരാധകരാണ് ടിക്കറ്റുകള്‍ കിട്ടാതെ വിഷമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: