മരട്: ടോള്‍ പിരിവ് അവസാനിപ്പിച്ചതിനു ശേഷവും നടുറോഡില്‍ അപകടം ഉയര്‍ത്തി നില്‍ക്കുകയായിരുന്ന കുണ്ടന്നൂരിലെ ടോള്‍ ബൂത്ത് നീക്കം ചെയ്തു തുടങ്ങി. വെള്ളിയാഴ്ച രാത്രിയില്‍ ആരംഭിച്ച പൊളിച്ചുമാറ്റല്‍ ജോലികള്‍ ഇന്നും തുടരും. ഇന്നലെ പകല്‍ സമയത്തും പൊളിച്ചുമാറ്റല്‍ ജോലികള്‍ തുടര്‍ന്നത് ചെറിയ തോതിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കി. കുണ്ടന്നൂര്‍ -വില്ലിംഗ്ഡന്‍ റോഡിലുള്ള മറ്റൊരു ടോള്‍ ബൂത്ത് ഡിസംബര്‍ 9ന് നീക്കം ചെയ്തിരുന്നു.
ടോള്‍ പിരിവ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ജൂലൈയില്‍ നിറുത്തിയിരുന്നു. പിരിവ് ഇല്ലാതായെങ്കിലും ബൂത്ത് അനാഥമായി നടുറോഡില്‍ നിലകൊള്ളുന്നത് സാമൂഹിക വിരുദ്ധര്‍ക്കു സൗകര്യമാകുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. രാത്രിയില്‍ വെളിച്ചം ഇല്ലാത്തത് അപകടങ്ങള്‍ക്കും വഴിവച്ചു. ബൂത്തുകള്‍ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജി.കെ.പിള്ള തെക്കേടത്ത് മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിരുന്നു. അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കം ചെയ്ത് ടാര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
കുണ്ടന്നൂരില്‍ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കില്‍ ടോള്‍ ബൂത്തും അതിന്റേതായ പങ്കു വഹിച്ചു. ബൂത്ത് നിലകൊള്ളുന്നതു കാരണം വാഹനങ്ങള്‍ അരിക് ഒതുക്കാന്‍ പോലുമായില്ല. ബൂത്ത് നീക്കം ചെയ്യുന്ന ഭാഗം നെട്ടൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്കു യുടേണ്‍ എടുക്കാന്‍ സജ്ജീകരണം ഒരുക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: