ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ജനകീയ കൂട്ടായ്മ നടക്കും. നഗരസഭയുടെ കീഴിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റുകളിലെയും കോഴിക്കടകളിലെയും, ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് മാടപ്പാട്-ചെറുവാണ്ടൂര്‍ പാടശേഖരത്തേക്കും, ജലസ്രോതസ്സായ ചെറുവാണ്ടൂര്‍ ചാലിലേക്കുമാണ്. മഴക്കാലമായാല്‍ ഈ ചാലില്‍ നിന്നും ടണ്‍ കണക്കിന് മാലിന്യം ജില്ലയുടെ കുടിവെള്ള സ്രോതസ്സായ മീനച്ചില്‍ ആറ്റിലേക്കുമാണ് എത്തുന്നത്.
പാടശേഖരവും, ചെറുവാണ്ടൂര്‍ ചാലും, മാലിന്യം അടിഞ്ഞ് പുഴുവരിച്ച് കീടങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം മലിനമായി. സാംക്രമിക ജല-ജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അഞ്ഞൂറ് ഏക്കറോളം വരുന്ന പാടശേഖരത്തേക്ക് മാലിന്യ ഒഴുക്ക് ശക്തമായതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൃഷി മുടങ്ങിയിരിക്കുകയാണ്. പാടത്തോ ചാലിലോ ഇറങ്ങുന്ന കര്‍ഷകരുടെ കാല് ചൊറിഞ്ഞ് പൊട്ടി വൃണമായി മാറുന്നത് പതിവാണ്. ഒരിക്കലും വറ്റാത്ത ചാല് കയ്യേറ്റത്തിന് വിധേയമായതോടെ കിണറുകളിലെ വെള്ളവും വറ്റി തുടങ്ങിയിരിക്കുന്നു. കുടിവെള്ളം മലിനപ്പെട്ടതോടെ പലരും വീടുപേക്ഷിക്കുവാന് പോലും നിര്‍ബന്ധിതമായി. ചെറുവാണ്ടൂര്‍ ചാല് പൂര്‍വ്വസ്ഥിതിയിലാക്കി ശുദ്ധജല തടാകമാക്കി സംരക്ഷിച്ച് ഇരു കരകളിലും ബണ്ട് റോഡ് നിര്‍മ്മിച്ച് നെല്‍കൃഷിയും പച്ചക്കറി കൃഷിയും പുന:സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന് ആന്റ് ഫ്രണ്ട്ഷിപ്പിന്റെ (ഇസ്കഫ്) ആഭിമുഖ്യത്തിലാണ് ജനങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഏറ്റുമാനൂര്‍ മാടപ്പാട് ശിശുവിഹാര്‍ മൈതാനിയില്‍ ജനകീയ കൂട്ടായ്മ ചേരുന്നത്. പാടശേഖരത്തിന്റെയും ചാലിന്റെയും ദുരവസ്ഥ വിവരിക്കുന്ന ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കും. മാലിന്യ ദുരന്തത്തിന്റെ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും.
പി.എസ്. സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. ഇസ്കഫ് ജില്ലാ പ്രസിഡന്റ് അഡ്വ.പ്രശാന്ത് രാജന്, കെ.സുരേഷ്കുറുപ്പ് എം.എല്‍.എ നഗരസഭാ ചെയര്മാന് ജയിംസ് പ്ലാക്കിതൊട്ടിയില്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടി.പി. മോഹന്‍ദാസ്, കൗണ്‍സിലര്‍മാരായ പി.എസ്.വിനോദ,് ജോര്‍ജ്ജ് പുല്ലാട്ട്, ബിജു കുമ്പിക്കന്‍, ധന്യാ വിജയന്, അനീഷ് വി.നാഥ്, കെ.ആര്.മിനിമോള്‍ എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: