തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ വ്യത്യസ്ഥരീതിയില്‍ കേരളകോണ്‍ഗ്രസ്സിന്റെ സമരം. മന്ത്രിമാര്‍ക്ക് തെരുവുനായ്ക്കളെ സമ്മാനമായി നല്‍കിയാണ് സെക്രട്ടേറിയേറ്റിനുമുന്നില്‍ സമരം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക്12 മണിയോടെ സമരഗേറ്റിലാണ് വ്യത്യസ്ഥ സമരം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രവര്‍ത്തകര്‍ പിടികൂടിയ 19 തെരുവുനായ്ക്കളെ ഓരോരോ കൂട്ടിലാക്കി സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിച്ചു. ഓരോകൂട്ടിലും ഏത് മന്ത്രിക്കാണ് നല്‍കുന്നതെന്ന് ബോര്‍ഡും വച്ചു.
പ്രതിഷേധ സമരം കേരള കോണ്‍ഗ്രസ്സ് ചെയര്മാന് പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. തെരുവുനായക്കള്‍ക്ക് കിട്ടുന്ന പരിഗണന മനുഷ്യര്‍ക്ക് ലഭ്യമാക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു. പി.സി.തോമസിന്റെ നേതൃത്വത്തില്‍ നായ്ക്കള്‍ക്ക് ആഹാരം നല്‍കിയശേഷം മുഖ്യമന്ത്രിക്ക് നല്കുവാനുള്ള പട്ടിയുമായി സെക്രട്ടേറിയേറ്റിലേക്ക് കടക്കുവായ്യക്കളെ മന്ത്രിമാര്‍ക്ക് നല്കാന് സെക്രട്ടേറിയറ്റ് പടിക്കലെ പോലീസുകാര്‍ക്ക് മുന്നില്‍ വച്ചശേഷം മടങ്ങി.
നായ്ക്കളെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് എത്തിയ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകരെ സമരം ആരംഭിച്ചപ്പോള്‍ പോലീസ് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് മാറ്റി. അതിനുശേഷം എത്തിയ മൃഗസ്നേഹികളും സമരക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് കേരളകോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ടയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കന്റോണ്‍മെന്റ് റോഡിലേക്ക് തിരിഞ്ഞു. കസ്റ്റഡിയിലെടുത്ത ജോണിയെ പോലീസ് വിട്ടയച്ചശേഷമാണ് പ്രര്‍ത്തകര്‍ മടങ്ങിയത്. കൂട്ടിലടച്ച തെരുവുനായക്കളെ നഗരസഭാ അധികൃതര്‍ എത്തി ഷെല്‍ട്ടറിലേക്ക് മാറ്റി.
കേരളകോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ പി.ജെ.ബാബു അങ്കമാലി, വൈസ് പ്രസിഡന്റ അഹമ്മദ് തോട്ടത്തില്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോണ്‍ മാത്യു, സുരേന്ദ്രന് നായര്‍, ട്രഷറര്‍ രാജു തോമസ്, മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് രാജലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്കി. പാര്‍ട്ടി ചെയര്മാന് പി.സി. തോമസ് അടക്കം കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: