കാട്ടാക്കട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയുടെ കെട്ടിടത്തിന് മുകളില്‍ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ പേരെഴുതിയ കോലം കെട്ടിത്തൂക്കി പ്രതീകാത്മക ആത്മഹത്യ നടത്തിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
ജീവനക്കാരന്റെ കോലം കഴുത്തില്‍ കയറിട്ട് കെട്ടിതൂക്കിയാണ് ഒരുസംഘം ജീവനക്കാര്‍ പ്രതിഷേധിച്ചത്. വെള്ളിയാഴ്ച രാവിലെയും ശമ്പളം എത്താതിരുന്നതോടെ ഡിപ്പോയില്‍ ഒരുസംഘം ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് രാവിലെ 11 ഓടെ സ്റ്റേഷന്മാസ്റ്റര് ഓഫീസ് ഇരിക്കുന്ന പഴയ കെട്ടിടത്തില്‍ പാന്റും ഷര്‍ട്ടും ഇട്ട കോലം കഴുത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെഴുതിയ കോലമാണ് കെട്ടിത്തൂക്കിയതെന്ന് പരാതിയുമായി ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു. ഇത് ഇവിടെ അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കി.
ശമ്പളം കിട്ടാതായതോടെ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കാണിക്കാനാണ് പ്രതീകാത്മകമായി കോലം കെട്ടിയതെന്ന് മറുവിഭാഗം ജീവനക്കാര്‍ പറയുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ സന്ദേശമായി മുഖ്യമന്ത്രിക്കെതിരെ അസഭ്യം നിറഞ്ഞ പോസ്റ്റ് പ്രചരിക്കുന്നതായ വിവരവും എത്തി.
ഇതോടെ ഭരണപക്ഷ യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ പ്രകോപിതരായി. ഒടുവില്‍ ഡിടിഓ ഇടപെട്ട് കോലം അഴിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയന് പോലീസിന് പരാതി നല്കി. കോലം കെട്ടി തൂക്കി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതായുള്ള പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും കാട്ടാക്കട പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: