കുണ്ടറ: വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മിഠായികളും, കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന ജില്ലയില്‍ സജീവം. കൊല്ലവും കുണ്ടറയും ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇവരുടെ സജീവസാനിധ്യം കൂടുതലായി കണ്ടുവരുന്നത്.
ലഹരി വസ്തുക്കള്‍ വില്പന നടത്തുന്ന സംഘങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമിഠായിയും, കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ആദ്യം സൗജന്യമായി നല്കി പിന്നീട് തങ്ങളുടെ ഏജന്റാക്കി മാറ്റുന്നതാണ് ഇവരുടെ തന്ത്രം. ഇതില്‍ അകപ്പെടാത്ത വിദ്യാര്‍ത്ഥികളെ വില കൂടിയ മൊബൈല്‍ഫോണും ഇന്റര്‍നെറ്റ് ചാര്‍ജ് ചെയ്യാനുള്ള കാശും ആഡംബരവസ്തുക്കളും നല്‍കിയാണ് ഇവര്‍ കെണിയിലാക്കുന്നത്. തുടര്‍ന്ന് ഇവരുടെ സഹപാഠികള്‍ക്ക് ഇവരെകൊണ്ട് ലഹരിവസ്തുക്കള്‍ സൗജന്യമായി നല്കി ഇവരെയും തങ്ങളുടെ ഉപഭോക്താവാക്കി മാറ്റുകയുമാണ് ഇവരുടെ ശൈലി. സ്കൂളുകളില്‍ ലഹരിവസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ അധ്യാപകര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാതെ അത് ഒതുക്കി തീര്‍ക്കുകയാണ് പതിവ്. കാരണം ശിശുക്ഷേമസമിതിയുടെയും സാമൂഹ്യക്ഷേമവകുപ്പിന്റെയും കാര്ക്കശ്യനിയമം മുതലെടുത്ത് കുട്ടികള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍ തങ്ങള്‍ അതില്‍ കുടുങ്ങുമെന്ന പേടിയാണ് കാരണം.
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചൂണ്ടയില്‍ കൊളുത്തി എന്ന് മനസ്സിലായാല്‍ ഇവരെ ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ ലഹരിവസ്തുക്കള്‍ നല്‍കുകയും തുടര്‍ന്ന് ഇതിനടിമയാകുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ണ്ടത്രെ. ലഹരിവില്‍പ്പനക്കാര്‍ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ലഹരിമിഠായിയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നു.
പല സ്കൂളുകളിലും പരീക്ഷ അവസാനിക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍നിന്ന് അധ്യാപകര്‍ മദ്യകുപ്പി പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അയത്തിലെ ഒരു സ്കൂളില്‍ ലഹരിബീഡി വലിച്ച വിദ്യാര്‍ത്ഥികളെ സ്കൂളില്‍നിന്ന് പുറത്താക്കിയതിനോട് അനുബന്ധിച്ച് ഇവര്‍ നാടുവിട്ട സംഭവവും ഈയിടെയാണ് ഉണ്ടായത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ക്രിമിനലുകള്‍ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതായും പരാതികള്‍ വ്യാപകമാവുകയാണ്. പല പിടിച്ചുപറി കേസിലും വിദ്യാര്‍ത്ഥികള്‍ പ്രതിയാവുകയും ചോദ്യംചെയ്യലില്‍ ആഡംബര ജീവിതത്തിനുവേണ്ടിയാണ് അത് ചെയ്തതെന്നാണ് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: