കൊട്ടാരക്കര: വില്പനയ്ക്കായി തമിഴ്നാട്ടില്‍ നിന്നും ട്രെയിനില്‍ കടത്തികൊണ്ടു വന്ന നാലു കിലോ കഞ്ചാവുമായി രണ്ടുപേരെ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് ടീം പിടികൂടി. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റില്‍ തെറ്റിച്ചിറ വീട്ടില്‍ സ്റ്റീഫന്‍ എന്ന് വിളിക്കുന്ന നജീം (45), കോട്ടാത്തല മൂഴിക്കോട് ഊരഴികത്ത് വീട്ടില്‍ സന്തോഷ്(43) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 11ന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്. മധുരയ്ക്കടുത്തുള്ള ഉസലാംപെട്ടിയില്‍ നിന്നും കഞ്ചാവ് വാങ്ങി മധുര-പുനലൂര്‍ പാസഞ്ചറിലാണ് ഇവര്‍ കഞ്ചാവുമായി കൊട്ടാരക്കരയില്‍ എത്തിയത്. കഞ്ചാവ് ഏറ്റുവാങ്ങാന്‍ മറ്റു ചിലര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. നജീം നേരത്തെ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. സന്തോഷ് മോഷണം. അടിപിടി കേസുകളില്‍ പ്രതിയുമാണ്. കൊട്ടാരക്കര തഹസീല്‍ദാര്‍ ദിവാകരന്‍നായരുടെ സാന്നിദ്ധ്യത്തില്‍ പോലീസ് തൊണ്ടിമുതല്‍ അളവുതൂക്കം നടത്തി സീല്‍ ചെയ്തു. വിപണിയില്‍ ഒന്നര ലക്ഷം രൂപയോളം വിലവരുന്നതാണ് പിടികൂടപ്പെട്ട കഞ്ചാവെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്ഐ ശിവപ്രകാശ്, എസ്ഐ സലീം റാവുത്തര്‍, എസ്ഐ ബിനോജ്.എസിന്റെ നേതൃത്വത്തിലുള്ള ആന്റി നര്‍ക്കോട്ടിക്ക് ടീം അംഗങ്ങളായ ഷാജഹാന്, ശിവശങ്കരപിള്ള, ആഷിര്‍കോഹൂര്‍, അജയകുമാര്‍, ബിനു സി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: