കൊല്ലം: ദേശീയപാതക്കരുകിലെ ആഡിറ്റോറിയങ്ങള്‍ക്ക് നിര്‍ബന്ധമായും മതിയായ പാര്‍ക്കിങ് സൗകര്യം സ്വന്തം നിലയില്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ജംഗ്ഷനുകള്‍ വികസിപ്പിക്കണമെന്നും, രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. വിവാഹചടങ്ങുകളും മറ്റും നടക്കുമ്പോള്‍ ആഡിറ്റോറിയത്തിലെത്തുന്ന വാഹനങ്ങളുടെ ബാഹുല്യം കാരണം ദേശീയപാതയിലും സ്റ്റേറ്റ് ഹൈവേകളിലും ഗതാഗത തടസ്സമുണ്ടാകുന്നത് പതിവായിരിക്കുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആഡിറ്റോറിയങ്ങള്‍ക്ക് സമീപം പാര്‍ക്കിങ് സൗകര്യം ഒരുക്കുകയും വാഹനങ്ങള്‍ അവിടേക്ക് മാറ്റാന്‍ ഡ്രൈവര്‍മാരുടെ സേവനം ഏര്‍പ്പെടുത്തുകയും വേണമെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു. ഇതിന് തയ്യാറായില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മേയര്‍ വ്യക്തമാക്കി.
ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥരാണെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ വി.എസ്.പ്രിയദര്ശന് യോഗത്തില്‍ തുറന്നടിച്ചു. പള്ളിമുക്ക് ജംഗ്ഷന്റെ വികസനം സാദ്ധ്യമാകാത്തത് നേരത്തേയുള്ള കയ്യേറ്റം മൂലമാണെന്ന് പള്ളിമുക്ക് ജംഗ്ഷനില്‍ വികസനം എത്തിയിട്ടില്ലെന്ന കൊല്ലൂര്‍വിള ഡിവിഷന് കൗണ്‍സിലര്‍ എം സലിമിന്റെ പരാമര്‍ശത്തോടെ പ്രതികരിച്ചുകൊണ്ട് പ്രദര്ശന് പറഞ്ഞു. മേവറം ബൈപാസ് മുതല്‍ സോഡിയം വേപ്പര്‍ലാമ്പുകള്‍ കത്തുന്നില്ലെന്നും തെരുവ് വിളക്ക് പരിപാലനത്തിന്റെ മറവില്‍ വിലയേറിയ ട്യൂബ് സെറ്റുകളും മറ്റും കടത്തിക്കൊണ്ടുപോകുന്നതായും സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ആരോപിച്ചു.
അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോര്പ്പറേഷന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കയ്യേറ്റക്കാര്‍ക്ക് വിവരം ചോര്‍ന്നുകിട്ടുന്ന സ്ഥിതിയാണുള്ളതെന്ന് വടക്കുംഭാഗം ഡിവിഷന് കൗണ്‍സിലര്‍ ഹണി പരാതിപ്പെട്ടു. ആശ്രാമം മൈതാനം വാടകയ്ക്കെടുത്ത് ഫെസ്റ്റുകളും മറ്റ് ചടങ്ങുകളും നടത്തുന്നവര്‍ മാലിന്യങ്ങള്‍ അവിടെ തന്നെ കുഴിയെടുത്ത് മറവുചെയ്യുകയാണെന്നും ഹണി പറഞ്ഞു. ആശ്രാമം മൈതാനിയിലും’ഗ്രീന്‍ പ്രോട്ടോക്കോള്‍’ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എസ്.ജയന് അറിയിച്ചു. ഒഡിഎഫ് പ്രഖ്യാപനം കേന്ദ്രകമ്മിഷന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ നടത്താനാവൂ എന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. 600 ശുചിമുറികളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതുശ്മശാനത്തില്‍ തന്നെ സംസ്കരിക്കണമെന്ന അവബോധം നഗരവാസികളില്‍ വളര്‍ത്തണമെന്നും സ്വകാര്യമായി ശവസംസ്കാരം നടത്തുന്നതിനെ നിരുല്‍സാഹപ്പെടുത്തണമെന്നും ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകള്‍ ലഭിക്കുന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. പ്രമാണങ്ങള്‍ ബാങ്കുകളിലാണെന്ന സര്‍ട്ടിഫിക്കറ്റ് നല്കാന് ദേശസാല്‍കൃത ബാങ്കുകള്‍ മടികാട്ടുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അംഗങ്ങളായ എസ് മീനാകുമാരി, അജിത്കുമാര്‍ ബി, ബി അനില്‍കുമാര്‍, എന്‍ മോഹനന്, എസ് പ്രസന്നന്, എ നിസാര്‍, എംഎ സത്താര്‍, എസ് ഗീതാകുമാരി, സലീന എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: