കൊച്ചി: ഐഎസ്എല്‍ ടിക്കറ്റ് കരിച്ചന്തയില്‍ വിറ്റത് സംഘാടകരുടെ അറിവോടെയെന്ന് സൂചന. ഉയര്‍ന്ന വിലക്ക് വില്‍ക്കാനായി ടിക്കറ്റുകള്‍ സ്വന്തമാക്കിയ ഒഫീഷ്യലുകളില്‍ ചിലര്‍ മനപ്പൂര്‍വ്വം ടിക്കറ്റുകള്‍ക്ക് ക്ഷാമം സൃഷ്ടിക്കുകയായിരുന്നു. കേരളം ഫൈനലിലെത്തിയതോടെ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ മുതലെടുക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് വേണം കണക്കാക്കാന്‍.
ഇതുമായി ബന്ധപ്പെട്ട് മലയാളികളല്ലാത്ത ഒഫീഷ്യലുകളെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ ഇവര്‍ക്കായി ഉന്നതതലത്തില്‍ നിന്നും ആളുകള്‍ ഇടപെട്ടതോടെ പോലീസ് കേസെടുക്കാതെ വിട്ടയച്ചതായാണ് പറയപ്പെടുന്നത്. ഇവരില്‍നിന്ന് അയ്യായിരത്തിലേറെ ടിക്കറ്റുകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്. ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തില്‍ സംഭവിച്ചതുപോലെ ഇതിനുപിന്നിലും ഉത്തരേന്ത്യന്‍ ലോബിയുടെ പ്രവര്‍ത്തനം ഉണ്ടെന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്.
ആദ്യ മല്‍സരങ്ങള്‍ക്ക് അച്ചടിച്ച കോംപ്ലിമെന്ററി പാസുകള്‍ ഐ.എസ്.എല്‍ മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ളവര്‍ വഴി വില്പന നടത്തിയിരുന്നു. യഥാര്‍ഥവിലയുടെ പകുതി വിലയ്ക്കാണ് ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നത്.
അതേസമയം മുതിര്‍ന്ന താരങ്ങള്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തതിലും ക്രമമക്കേടുകള്‍ നടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ ഐ.എം. വിജയന് കേരള ഫുട്ബോള്‍ അസോസിയേഷന്റെയും ഐഎസ്എല്‍ സംഘാടകരുടെയും ഭാഗത്ത് നിന്ന് നേരിട്ടത് അവഗണന. ഫൈനല്‍ മത്സരം കാണാന്‍ ‘തറ’ ടിക്കറ്റ് നല്‍കിയാണ് താരത്തെ അപമാനിച്ചത്.
അതേസമയം സിനിമാനടന് നിവിന്‍ പോളിക്ക് ലഭിച്ചത് വിഐപി ടിക്കറ്റും. അര്‍ഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോള്‍ താരത്തെ സംഘാടകര്‍ അപമാനിക്കുകയാണുണ്ടായത്. വെറും ബിസിനസായി കളിയെ കാണുന്നത് ഐഎസ്എല്ലിന്റെ തകര്ച്ചക്കിടയാക്കുമെന്ന് ഐ.എം. വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: