മട്ടന്നൂര്‍(കണ്ണൂര്‍): ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സൈനിക ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയും.
മട്ടന്നൂരിന്നടുത്ത കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ സി.രതീഷ്(34) ആണ് മരിച്ചവരില്‍ ഒരാളെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. രതീഷ് ജമ്മുവില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് രതീഷ് വീട്ടില്‍ നിന്നും തിരിച്ചു പോയത്. ശനിയാഴ്ച ശ്രീനഗര്‍ പാംപോറിലെ കഡ്ലബലില്‍ സൈനിക ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരേ മോട്ടോര്‍ സൈക്കിളില്‍ വന്ന ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് രതീഷും മറ്റു രണ്ട് സൈനികരും വീരമൃത്യു വരിച്ചത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കു പോകുകയായിരുന്ന വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു.
പരേതനായ രാഘവന്-ഓമന ദമ്പതികളുടെ ഏകമകനാണ് രതീഷ്. ജ്യോതിയാണ് ഭാര്യ. നാലുമാസം പ്രായമായ കാശിനാഥ് മകനാണ്.
ഇന്ന് കാലത്ത് 8 മണിക്ക് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന ഭൗതികശരീരം 11 മണിയോടെ മട്ടന്നൂര്‍ ഐ.ബി പരിസരത്ത് പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുപറമ്പില്‍ സംസ്കരിക്കും. 2001 ലാണ് രതീഷ് സൈന്യത്തില്‍ ചേര്‍ന്നത്.
രതീഷിനോടുള്ള ആദരസൂചകമായി സ്വദേശമായ കൂടാളി പഞ്ചായത്തില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താലാചരിക്കും. വാഹനങ്ങളേയും പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാലയങ്ങളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: