പൂച്ചാക്കല്‍: പാണാവള്ളിയിലെ ആന്നലത്തോട് മേഖലയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി നിലംനികത്തല്‍ വ്യാപകം. വര്‍ഷ കാലത്ത് നീരൊഴുക്കുള്ളതും തണ്ണീര്തടവുമായ ഏക്കര്‍ കണക്കിന് കൃഷി ഭൂമിയാണ് രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ നികത്തുന്നത്. ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നിലം നികത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു.
തുടര്‍ന്ന് മതില് കെട്ടി മറക്കുകയായിരുന്നു. ഇതിനുള്ളില്‍ പൂഴിയിട്ട് നികത്താനുള്ള നീക്കമാണ് നടക്കുന്നത്. നിരവധി ട്രക്കുകളില്‍ ഒറ്റ രാത്രിയില്‍ പൂഴിയടിച്ച് നികത്തുന്ന രീതിയാണ് ഇവിടങ്ങളില്‍ നിലവിലുള്ളത്. ആന്നലത്തോട് പാലത്തിന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തും റോഡിനോട് ചേര്‍ന്ന് ഏക്കര്‍കണക്കിന് നിലമാണ് ഇങ്ങനെ നികത്താനൊരുങ്ങുന്നത്.
പ്രദേശം ഉള്‍പ്പെടുന്ന പാണാവള്ളി പഞ്ചായത്ത് 18-ാം വാര്‍ഡിലെ ഏറെ സ്ഥലവും ചതുപ്പാണ്. മഴക്കാലത്ത് പെയ്ത്ത് വെള്ളം കെട്ടിക്കിടക്കുന്ന തണ്ണീര്‍തട കൃഷിഭൂമിയാണിത്. പ്രദേശം നികത്തിയാല്‍ ശക്തമായ വെള്ളക്കെട്ടിന് സാധ്യത ഏറെയാണ്. നിലംനികത്തല്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: