കൊച്ചി: ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ അത്ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ മൂന്നാം സീസണിലെ ചാമ്പ്യന്മാര്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന് കൊല്‍ക്കത്തയുടെ വിജയം. പലപ്പോഴും ഒരു ഫൈനല്‍ മത്സരത്തിന്റെ നിലവാരത്തിലേക്കുയരാതെ പോയ കളി വിരസമായി.
ഇരു ടീമുകളും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതാണ് കളി വിരസമാകാന്‍ കാരണം.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബ്ലാസ്റ്റേഴ്സിനേക്കാള്‍ മികച്ചുനിന്നത് കൊല്‍ക്കത്ത. എന്നാല്‍, ഇയാന്‍ ഹ്യൂമിനെയും ഹെല്‍ഡര്‍ പോസ്റ്റിഗയെയും സമീഗ് ദൗതിയെയും വരച്ചവരയില്‍ നിര്‍ത്തി സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിങ്കാനും പ്രതിരോധക്കോട്ട കെട്ടിയതോടെ കൊല്‍ക്കത്ത മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതായി. മറുവശത്ത് ബെല്‍ഫോര്‍ട്ടിനെയും വിനീതിനെയും റാഫിയെയും കൊല്‍ക്കത്ത പ്രതിരോധവും കുച്ചുവിലങ്ങിട്ടു പിടിച്ചുകെട്ടി.
37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുഹമ്മദ് റാഫിയിലൂടെ ലീഡ് നേടിയെങ്കിലും 44-ാം മിനിറ്റില്‍ ഹെന്റിക്വെയിലൂടെ കൊല്‍ക്കത്ത സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിനായി അന്റോണിയോ ജര്‍മന്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, എല്‍ഹാജി നോയെ, സെ്രഡിക് ഹെങ്ബര്‍ട്ട് എന്നിവര്‍ക്ക് ലക്ഷ്യം തെറ്റി. അത്ലറ്റികോക്കായി സമീഗ് ദൗതി, ബോര്‍ജ ഫെര്‍ണാണ്ടസ്, ജാവി ലാറ, ജുവല്‍ രാജ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ഗ്രഹാം സ്റ്റാക്ക് തട്ടിയകറ്റി.
2014ന്റെ തനിയാവര്‍ത്തനമായ ഫൈനലില്‍ അന്നേറ്റ പരാജയത്തിന് പകരം വീട്ടാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഐഎസ്എല്ലില്‍ അത്ലറ്റികോയുടെ രണ്ടാം കിരീടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: