ലഹരിയുടെ പിന്നിലെ ‘ലഹരികള്‍’ വ്യത്യസ്തമാണ്. നമുക്ക് പരിചയമുള്ള ഏക ലേഹരി മധുചഷകങ്ങളില്‍ നുരഞ്ഞുപൊന്തുന്നതാണ്. അതു വിനാശകാരിയാണ്, മനുഷ്യനെ പിശാചാക്കുന്നതാണ്. പലരിലും പല രീതിയിലാണതിന്റെ പ്രവര്‍ത്തനം. ചിലര്‍ ചിരിക്കും, ചിലര്‍ കരയും, ചിലര്‍ ആക്രമണകാരികളാവും, ചിലര്‍ വിഡ്ഢിവേഷം കെട്ടിയാടും.
സന്തോഷകരമായ കുടുംബജീവിതത്തിന്റെ അന്തകനാണ് മദ്യം. മദ്യപാനിയായ പുരുഷന് ഭാര്യയുടെയും മക്കളുടെയും സുരക്ഷിതത്വബോധമില്ലാതാക്കും. കുട്ടികളുടെ ഭാവി തകരാറിലാക്കും. മദ്യപന്റെ മക്കള്‍ മദ്യപാനികളാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഒരു ദിവസത്തെ അദ്ധ്വാനത്തിനുശേഷം വീട്ടില്‍ വരുന്ന ഭര്‍ത്താവിനോട് ഭാര്യയുടെ മനോഭാവം സ്നേഹവും സഹതാപവും നിറഞ്ഞതാണ്. കുടിച്ചു കൂത്താടി ചുവന്ന കണ്ണും കുഴയുന്ന നാക്കുമായി വരുന്നവനോട് വെറുപ്പും ദേഷ്യവുമായിരിക്കും. അച്ഛന്റെ സ്നേഹവായ്പിന്റെ മധുരം നുണയുവാന്‍ കാത്തിരിക്കുന്ന മക്കള്‍ ഭയവിഹ്വലരായി തീരും. വീട്ടമ്മയുടെ മനസ്സില്‍ ഭയാശങ്കകള്‍ നിറയും. ഇവിടെ കുടുംബസങ്കല്പം തകര്‍ന്നടിയും.
ബോധം നശിക്കുമ്പോള്‍ എന്തൊക്കെയാവും ഒരാള്‍ ചെയ്യുകയെന്ന് പറയാനാവില്ല. വെറുപ്പ്, വിദ്വേഷം, പക എല്ലാത്തിനെയും കുത്തിപ്പൊക്കും. നിസ്സാരകാര്യങ്ങള്‍ക്കുപോലും വഴക്കുണ്ടാക്കും. പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ ചര്‍വിത ചര്‍വണം മറ്റുള്ളവര്‍ക്ക് എത്രമാത്രം അലോസരമാണെന്ന് കുടിയന്മാര് അറിയുകില്ല. തങ്ങള്‍ക്ക് ചുറ്റും മറ്റുള്ളവരുണ്ടെന്ന കാര്യം ഓര്‍മയിലുണ്ടാവില്ല. അവരുടെ മുന്പില് പരിഹാസ്യപാത്രമാവുകയാണെന്ന തിരിച്ചറിവിന് മദ്യം സമ്മാനിച്ച വിവരക്കേട് തടസ്സമാവും.
മനുഷ്യരുടെ നീണ്ടനിരയെ നാം ക്യൂ എന്നുപറയുന്നു. മദ്യവില്‍പ്പനശാലയുടെ മുന്‍പിലാണ് ഏറ്റവും വലിയ ക്യൂ. ഒരാള്‍ പോവുമ്പോള്‍ പത്തുപേര്‍ വരും. ക്ഷമയോടെ എത്ര സമയം വേണമെങ്കിലും നില്ക്കും. ഉന്തും തള്ളുമില്ല, വഴക്കില്ല, ആക്രോശങ്ങളില്ല. ഭാഷാ-ജാതി-വര്‍ണ വ്യത്യാസങ്ങളൊന്നുമില്ല. മതേതരത്വവും സമഭാവനയും പൂത്തുലയുന്നത് ഈ ക്യൂവിലാണ്. ഇവിടെ സംവരണം വേണ്ട, ന്യൂനപക്ഷാവകാശവും വേണ്ട. എല്ലാവരും ഏകോദര സഹോദരര്‍ ‘നാമൊന്ന്, നമ്മുടെ ലക്ഷ്യവും ഒന്ന്.’
രണ്ടു സ്ത്രീകള്‍ക്ക് ഒരു ക്യൂവിനപ്പുറം പോകണം. അതില്‍നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു, ”ആ സഹോദരിമാരെ കടത്തിവിട്.” മോശയ്ക്കുവേണ്ടി ഗലീലി കടല്‍ രണ്ടായി മാറിയതുപോലെ ക്യൂ രണ്ടായി. അവര്‍ കടന്നുപോവുകയും ചെയ്തു. സ്ത്രീകളോട് ഇത്രയും ബഹുമാനവും മര്യാദയുമുള്ളവര്‍ വേറെവിടെയുണ്ട്! വാങ്ങിയ സാധനം ഉള്ളിലായാല്‍ ഇവരുടെ സ്വഭാവം കീഴ്മേല്‍ മറിയും. വാക്കും വഴിയും പിഴയ്ക്കും.
മനുഷ്യന്റെ ആയുസ്സിനും ആരോഗ്യത്തിനും ഹാനികരമായ വസ്തു വാങ്ങി കഴിക്കുന്നതിന് സൗകര്യം ചെയ്യുന്ന ഭരണകൂടം കുറ്റമല്ലേ ചെയ്യുന്നത്? ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്നെഴുതി കുപ്പിയുടെ പുറത്തൊട്ടിച്ചാല്‍ ന്യായീകരണമാവുമോ? വാങ്ങിക്കുടിക്കുവാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നത് പ്രേരണയ്ക്കു തുല്യമല്ലേ? പ്രേരണ കുറ്റമല്ലേ? അല്ലായെങ്കില്‍ ‘മോഷണം സാമൂഹ്യമായ തിന്മയാണ്’ എന്ന് നാല്ക്കവലകളില് ബോര്‍ഡു വച്ചാല്‍ പോരേ? എന്തിന് കള്ളന്മാരെ ശിക്ഷിക്കണം?
മദ്യം തരുന്ന ലഹരിയില്‍നിന്ന് തുലോം വ്യത്യസ്തമാണ് മറ്റു പലതില്‍നിന്നും കിട്ടുന്നത്. സംഗീതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് സംഗീത ലഹരി. ഇതുകൊണ്ട് ആര്‍ക്കും ദോഷമില്ല. സംഗീതക്കച്ചേരി എവിടെയുണ്ടെങ്കിലും ഓടിയെത്തുന്നതിന്റെ പ്രേരണ ഈ ലഹരിയാണ്.
ഭക്തിയെന്നത് ഒന്നാന്തരം ലഹരിയാണ്. ക്ഷേത്രങ്ങളിലും പ്രാര്ത്ഥനാലയങ്ങളിലുമൊക്കെ ഭക്തിലഹരിയില്‍ മതിമറന്നാടുന്നവരെ കാണാം. നാടന്‍ ഭാഷയില്‍ ഭക്തി ഭ്രാന്ത്, സംഗീത ഭ്രാന്ത് എന്നെല്ലാം പറയുന്നത് ഈ ലഹരിയെ ആണ്. ജീവിതത്തില്‍ പലതിനോടും ഈ ഭ്രാന്തുണ്ട്. ഒന്നാലോചിച്ചാല്‍ ജീവിതംതന്നെ ഏറ്റവും വലിയ ലഹരി.
കഞ്ചാവിന്നടിമയായവര് അതില്‍നിന്ന് കിട്ടുന്ന ലഹരിക്കുവേണ്ടി എന്തു സാഹസവും പ്രവര്‍ത്തിക്കും. പുകവലി ലഹരിയായവര്‍ നിയമത്തെ ധിക്കരിച്ചും പുകവലിക്കും. മദ്യത്തിനടിമയായാല്‍ കുടുംബത്തെ മറന്ന്, ആരോഗ്യത്തെ അവഗണിച്ച്, ജീവനെത്തന്നെ പണയപ്പെടുത്തി മദ്യം കഴിക്കും. അതുപോലെ ജീവിതത്തിന്റെ ലഹരിയില്‍ പൂത്തുമ്പിയായി പാറി നടക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനുള്ള വെപ്രാളത്തില്‍ പലപ്പോഴും ഇരയെ കോര്‍ത്ത ചൂണ്ടയില്‍ കൊത്തുന്ന മത്സ്യത്തിന്റെ അധോഗതിയില്‍ വീഴും. വിവേകവും വീണ്ടുവിചാരവും തിരിച്ചറിവും നഷ്ടപ്പെടുത്താതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: