ശ്രീനാരായണഗുരുവിന്റെ മഹാസമാധി കുടികൊള്ളുന്ന ശിവഗിരിയിലേക്ക് ഭക്തലക്ഷങ്ങളുടെ ഒരു തീര്‍ത്ഥാടനം കൂടി സമാഗതമായിരിക്കുന്നു. ആത്മീയവും ഭൗതികവുമായ വളര്‍ച്ചനേടി മനസ്സിനേയും ശരീരത്തെയും സമചിത്തതയോടെ പ്രവര്‍ത്തിപ്പിച്ച്, ഒരേസമയം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഗുണകരമാവുന്നതിനുള്ള ശക്തിസ്രോതസ്സാണ് ശിവഗിരി തീര്‍ത്ഥാടനം. അതുകൊണ്ടുതന്നെ ശിവഗിരി തീര്‍ത്ഥാടനം മറ്റുതീര്‍ത്ഥാടനങ്ങളില്‍നിന്ന് വിഭിന്നവും ആനന്ദകരവുമാണ്. ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഓരോ വ്യക്തിയും സ്വയം ശുദ്ധീകരിക്കുകയും സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുള്ള ചാലക ശക്തിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ അഗ്നിയുടെ ധര്‍മ്മം ഇവിടെ പരിലസിക്കുന്നു. അഗ്നിയിലൂടെ എല്ലാറ്റിനേയും ശുദ്ധീകരിക്കുകയും ഒപ്പം അഗ്നി സ്വയം ശുദ്ധമാവുകയും ചെയ്യുന്നു.
ശിവഗിരി തീര്‍ത്ഥാനത്തിന് അനുവാദം നല്കി ഗുരു അരുളിചെയ്തത് ഏത് പ്രവര്‍ത്തിക്കും ഒരു ഉദ്ദേശ്യം ഉണ്ടാവണം എന്നാണ്. വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിവേണം ശിവഗിരി തീര്‍ത്ഥാടനം നടത്തേണ്ടതെന്നും ഗുരു ഉപദേശിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തിന് അനുവാദം ചോദിക്കാനുണ്ടായ സാഹചര്യം വിലയിരുത്തിയാല്‍പോലും ഒരു കാര്യം അതില്‍നിന്ന് മനസ്സിലാക്കാം. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംവിഭാഗങ്ങള്‍ക്കുമൊക്കെ തീര്‍ത്ഥാടനത്തിന് പോകുവാന്‍ പുണ്യസ്ഥലങ്ങളുണ്ടെന്നും, അപ്രകാരം ഈഴവര്‍ക്കും തീയ്യര്‍ക്കും ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്പിച്ച് തരണമെന്നും അപേക്ഷിച്ചപ്പോള്‍, “ദക്ഷിണകാശി” എന്നറിയപ്പെടുന്ന “വര്‍ക്കല പുണ്യസ്ഥലമാണല്ലോ എന്ന് ഗുരു ചോദിക്കുകയും ചെയ്തു. എന്നാല്‍ ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിലൊന്നും ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ലെന്നും അല്ലാതെ ചെല്ലുന്നവര്‍ക്ക് ഹേമദണ്ഡവും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത് എന്നും കിട്ടന് റൈട്ടര്‍ക്ക് പറയേണ്ടിവന്നു. ഇതിനര്‍ത്ഥം; കിട്ടന് റൈട്ടറും വല്ലഭശ്ശേരി ഗോവിന്ദന്‍വൈദ്യരും കോട്ടയം നാഗമ്പടം ക്ഷേത്രത്തിനടുത്ത് വിശ്രമിക്കുന്ന ഗുരുവിനോട് ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള അനുവാദം ചോദിച്ചപ്പോള്‍ അവിടെ ജാതി വിവേചനത്തിന്റെ കാര്‍മേഘങ്ങള്‍ അവരുടെ മനസ്സിനെ മഥിച്ചിരുന്നുവെന്നാണ്. ശിവഗിരി തീര്‍ത്ഥാടനം തുടങ്ങുന്നതുപോലും തീര്‍ത്ഥാടനങ്ങളിലെ ജാതിവിവേചനത്തിനുള്ള പരിഹാരമായിട്ടാണ്.
ജാതി വിവേചനം ഇല്ലാതാക്കുവാന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് കഴിയണം എന്ന് ഗുരു ചിന്തിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഭൗതികതയും ആത്മീയതയും പാരസ്പര്യപ്പെടുത്തിയുള്ള ജീവിതത്തിനുമാത്രമേ ചൈതന്യവും അര്‍ത്ഥവുമുള്ളൂ എന്ന തത്വത്തെ അധിഷ്ഠിതമാക്കിയുള്ള തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ജ്ഞാനകര്‍മ്മ സമന്വയത്തിലൂടെ വ്യക്തിയെ മാനുഷികമൂല്യങ്ങളുടേയും സമഭാവനയുടേയും തെളിനീരില്‍ ശുദ്ധീകരിച്ച് അതുവഴി ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന കുടുംബത്തേയും കുടുംബത്തിലൂടെ സമൂഹത്തിനുതന്നെ സമത്വസുന്ദരമായ ഭാവിയെ പ്രദാനം ചെയ്യുവാന്‍ കഴിയുന്ന ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ഉദാത്തമായ മാര്‍ഗ്ഗമായിട്ടാണ് ശിവഗിരി തീര്‍ത്ഥാടനത്തെ വിലയിരുത്തേണ്ടത്.
ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് പ്രസാദമായി ലഭിക്കുന്നത് ജ്ഞാനപ്രസാദമാണ്. അതുകൊണ്ട് ശിവഗിരി തീര്‍ത്ഥാടനത്തെ അറിവിന്റെ തീര്‍ത്ഥാടനം എന്നുകൂടി വിശേഷിപ്പിക്കുന്നു. ഇത് 84-ാമത് തീര്‍ത്ഥാടനമാണ്. എട്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഒരു തീര്‍ത്ഥാടനത്തിന് അനുവാദം നല്കി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്ര പരിശീലനങ്ങള്‍ എന്നിവയുടെ പ്രാധാന്യവും, ശരിയായ രീതിയില്‍ ഈ വക വിഷയങ്ങളെ വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കേണ്ടതിന്റെ ആവശ്യകതയും പങ്കുവെയ്ക്കുന്ന സംഗമമായി മാറണം ശിവഗിരി തീര്‍ത്ഥാടനം. ഈ പൊരുള്‍ നാം പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സ്വയം വിമര്‍ശനം നടത്തേണ്ട സമയം കൂടിയാണിത്.
പഞ്ചശുദ്ധിവൃതമെടുത്ത് ആര്‍ഭാടമില്ലാതെ ഈശ്വരസ്തോത്രങ്ങള്‍ ഉരുവിട്ട്, നഗ്നപാദരായി പീതാംബരവര്‍ണ്ണത്തോടെ ശിവഗിരിയിലേക്ക് ഒഴുകിയെത്തുന്ന ഭക്തമനസ്സുകള്‍ക്ക് ലഭിക്കേണ്ടതായ ജ്ഞാനപ്രസാദം ലഭിക്കുന്നുണ്ടോ എന്നും, അത് നല്‍കുന്നതിന് പൂര്‍ണ്ണമനസ്സോടെ നമുക്ക് കഴിയുന്നുണ്ടോ എന്നും ആഴത്തില്‍ ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ശിവഗിരി ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായ സ്വരസ്ഥാനമായിട്ടാണ് നിലകൊള്ളുന്നത്.
ഇപ്പോള്‍ ശിവഗിരിയില്‍ എത്തിച്ചേരുന്ന ഭക്ത ലക്ഷങ്ങള്‍ സാമൂഹ്യനന്മയ്ക്കും, പൗരബോധത്തിനും വലിയ പ്രാധാന്യം നല്കുന്നു. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമനാത്മകമായ പരിവര്‍ത്തനത്തിന് വേദിയൊരുക്കുന്നു. കലോചിതമായി പരിഷ്ക്കരിക്കേണ്ട രീതികളെക്കുറിച്ച് ചിന്തിക്കുന്നു.
ഈ ലക്ഷ്യത്തോടെയാണ് “ശ്രീനാരായണ ധര്‍മ്മോത്സവ് 2016 – 2024” എന്ന പദ്ധതിക്ക് യോഗം രൂപം കൊടുത്തിരിക്കുന്നത്. ജാതിവിവേചനമില്ലാതെ, ലിംഗഭേദമില്ലാതെ ഒരു കുഞ്ഞുപിറന്നാല് അതിന്റെ ജീവിതയാത്രയില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് പഠിപ്പിക്കുന്ന “ഗുരുധര്‍മ്മം” എന്ന ഗുരുവിന്റെ കൃതി ജാതി മതഭേദമന്യെ എല്ലാ ഭവനങ്ങളിലും എത്തിച്ച് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശീലന പരിപാടികളാണ് വരുന്ന 9 വര്‍ഷം കൊണ്ട് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനത്തില്‍ നിന്നുതന്നെ നമുക്ക് അതിന് തുടക്കം കുറിക്കാം. യോഗത്തിന്റെ ആത്മീയ അടിത്തറ ശിവഗിരിയാണ്. ശിവഗിരിയുടെ ജനകീയ അടിത്തറ യോഗവുമാണ്. ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കുവാന്‍ യോഗവും യോഗപ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധമാണ്. എല്ലാ ഭവനങ്ങളില്‍ നിന്നും ശിവഗിരി തീര്‍ത്ഥാടനത്തിലേയ്ക്കുള്ള അരുവി ഒഴുകിയെത്തീടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: