വിഴിഞ്ഞം: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദേ്യാഗസ്ഥര്‍ തീര്‍ത്ഥാടകരോടും ജീവനക്കാരോടും മാധ്യമപ്രവര്‍ത്തകരോടും ക്രിമിനലുകളെ പോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവരോട് പെരുമാറാന്‍ സേനാ വിഭാഗത്തിന് പ്രത്യേക പരിശീലനം നല്‍കണം. മകരവിളക്ക് സമയത്ത് കൂടുതല്‍ കേന്ദ്രസേനാംഗങ്ങളെ ഉള്‍പ്പെടെ നിയമിച്ച് ശാസ്ത്രീയമായ രീതിയില്‍ തിരക്ക് നിയന്ത്രിക്കുകയും ദര്‍ശനം സുഗമമാക്കുകയും വേണം. ഭക്തജനങ്ങളെ കായികമായി നേരിടുന്ന പോലീസ് എഎസ്ഒ കാര്‍ത്തികേയനെ പോലെയുള്ള ഉദ്യോഗസ്ഥന്മാര്ക്കെതിരേ വാര്‍ത്തകള്‍ വന്നിട്ടും നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.
ഇത്തരക്കാരെ സംരക്ഷിക്കുകയും സന്നിധാനത്ത് തുടരാന്‍ അനുവദിക്കുന്നതിനും പിന്നില്‍ ദുരൂഹതയുണ്ടെന്നും സംഘ് ആരോപിച്ചു. ഡിസംബര്‍ 6 പോലെയുള്ള അതീവ സുരക്ഷാ ദിനമായി ആചരിക്കുന്ന ദിവസങ്ങളിലും മറ്റ് തിരക്ക് ദിവസങ്ങളിലും ട്രാവല്‍ ഏജന്‍സികളില്‍ നിന്നും വന്‍ തുക കൈപ്പറ്റി ചില സൗകര്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് നടത്തി കൊടുക്കുന്നതായും ആരോപണമുയരുന്നു. എല്ലാ പേരേയും തുല്യരായി കാണേണ്ടിടത്ത് ചിലര്‍ക്ക് ദര്‍ശനത്തിനും അഭിഷേകത്തിനും പ്രത്യേക സൗകര്യമൊരുക്കി കൊടുക്കുന്നുണ്ട്. ഹരിവരാസന സമയത്തും വിശേഷ പൂജാവേളകളിലും ഇരുമുടി കെട്ടുമായി മല കയറി വരുന്നവര്‍ക്ക് ദര്‍ശനം നിഷേധിച്ച് സോപാനത്തും പരിസരത്തും കൂട്ടമായി കയറി നില്‍ക്കുന്നതിനുള്ള അരോചകവും അസഹനീയവുമായ നടപടികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്നുണ്ട്. തീര്‍ത്ഥാടകരെ കബളിപ്പിക്കുന്ന വ്യാജ സംഘങ്ങള്‍ സന്നിധാനവും പരിസരവും കീഴടക്കിയിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അപലപനീയമാണെന്ന് എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി മുല്ലൂര്‍ ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സന്തോഷ്, കഴക്കൂട്ടം ജയകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: