സോള്‍: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റായേക്കുമെന്ന് സൂചന. രാജ്യം ഒരു ദശാസന്ധിയിലൂടെ കടന്ന് പോകുന്ന ഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ നേതൃത്വം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഐക്യരാഷ്ട്രസഭയുടെ ജനറല്‍സെക്രട്ടറി പദം ഇക്കൊല്ലം അവസാനിക്കും. അതേസമയം അതിന് ശേഷമുളള രാഷ്ട്രീയ ഭാവിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ താന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
സാധ്യമായത്രയും ആളുകളെ നേരില്‍ കാണും. ഇതില്‍ രാഷ്ട്രീയ നേതാക്കളും സമുദായനേതാക്കളും തന്റെ സുഹൃത്തുക്കളും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാനാകുമെന്നും ഗൗരവമായി ചിന്തിക്കുന്നുണ്ട്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇംപീച്ച് ചെയ്ത പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹെയെ സ്ഥിരമായി നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മൂണിന്റെ പ്രസ്താവനകള്‍ പുറത്തുവന്നിട്ടുളളത്.
ജനങ്ങള്‍ ഒരു പുതിയ നേതൃത്വത്തിന് ആഗ്രഹിക്കുന്നുണ്ടെന്നു മൂണ്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയയിലെ മുന്‍ വിദേശകാര്യമന്ത്രിയാണ് മൂണ്‍.
അടുത്ത കൊല്ലം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രചാരണമുണ്ടായിരുന്നു. പാര്‍ക്കിന്റെ പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്നെയാകും ജനവിധി തേടുകയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: