കൂടംകുളം: തമിഴ്നാട് സര്‍ക്കാര്‍ കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നല്കിയ വാഗ്ദാനങ്ങളില്‍നിന്നും വ്യതിചലിച്ച സാഹചര്യത്തില്‍ കൂടംകുളത്തു നിര്‍മിക്കുന്ന ആയിരം മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങള്‍ക്കെതിരെ മെയ് ഒന്നുമുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് പീപ്പിള്‍സ് മൂവ്മെന്റ് എഗെന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പിഎംഎഎന്‍ഇ) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
തങ്ങള്‍ക്ക് നല്കിയ ഉറപ്പില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ വ്യതിചലിക്കുകയാണെന്നാരോപിച്ച് മെയ് ഒന്നുമുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും നിരാഹാര സമരത്തില്‍ സ്ത്രീകളും പങ്കെടുക്കുമെന്നും പിഎംഎഎന്‍ഇ നേതാവ് എം.പുഷ്പരായന് വാര്‍ത്ത ഏജന്‍സിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ സമരനേതാക്കളെ ജയില്‍ മോചിതരാക്കാമെന്നും അവര്‍ക്കെതിരെയുള്ള വ്യാജക്കേസുകള്‍ പിന്‍വലിക്കാമെന്നും ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ആദ്യത്തെ നിരാഹാര സമരം മാര്‍ച്ച് 27 ന് അവസാനിപ്പിച്ചത്.
2008 ല്‍ ഇന്ത്യന്‍ സര്‍ക്കാരും റഷ്യയും തമ്മില്‍ ഒപ്പുവച്ച ആണവോര്‍ജ്ജ ഉടമ്പടി സംബന്ധിച്ചതിന്റെ ഒരു പകര്‍പ്പ് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ വാക്ക് പാലിച്ചിട്ടില്ലെന്നും പിഎംഎഎന്‍ഇ വ്യക്തമാക്കി.
2011 ഡിസംബര്‍ 31 വരെ 56,000ത്തിലധികം ആളുകളുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അതേസമയം ഈ വര്ഷമാദ്യവാരത്തെ കണക്കുനോക്കുകയാണെങ്കില്‍ അത് ഇരട്ടിയായിരിക്കുമെന്നും സമരക്കാരുടെ പ്രസ്താവനയില്‍ പറയുന്നു.
ചെന്നൈയില്‍നിന്നും 650 കിലോമീറ്റര്‍ അകലെ തിരുനല്‍വേലി ജില്ലയിലെ കൂടംകുളത്താണ് ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കൂടംകുളം ആണവനിലയം നിര്‍മിക്കുന്നത്. ജീവന് ഭീഷണിയാണെന്നാരോപിച്ച് പ്രദേശവാസികള്‍ ഇതിന്റെ പ്രവര്‍ത്തനത്തെ തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നുവരികയായിരുന്നു. പിന്നീട് നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ തമിഴ്നാട് സര്‍ക്കാര്‍ പിന്തുണ നല്‍കുകയും അതിനുവേണ്ടി 500 കോടി അനുവദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: