കണ്ണൂര്‍: കലുഷിതമായ ജീവിത ചുറ്റുപാടില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി കാലദേശമന്യേ വര്‍ദ്ധിച്ചുവരികയാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഒരു സമൂഹത്തിന്റെ ഉന്നതി നിര്‍ണ്ണയിക്കുന്നതില്‍ ഈശ്വരവിശ്വാസത്തിനുള്ള പങ്ക് നിര്‍ണ്ണായകമാണെന്നും ആഘോഷങ്ങള്‍ കൊണ്ടുള്ള ആര്‍ഭാടം ഒഴിവാക്കി ഗുരുദേവദര്ശനങ്ങളില് ഊന്നി പുരോഗതി കൈവരിക്കുകയാണ് വേണ്ടതെന്നും സ്വാമി പറഞ്ഞു. തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പരിസമാപ്തി കുറിച്ചുകൊണ്ട് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1916 ഏപ്രില്‍ 11ന് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ഒരുവര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീല വീണത്.
അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ സംസാരദുഃഖത്തില്‍ നിന്ന് കരകയറ്റി മനുഷ്യന്റെ മനസ്സിനകത്തെ കാലുഷ്യങ്ങള്‍ ഇല്ലാതാക്കാനാണ് ക്ഷേത്രപ്രതിഷ്ഠ വഴി ശ്രീനാരായണ ഗുരുദേവന് ചെയ്തതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ഷഡ്വൈരികളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് മനസ്സില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അഴുക്കുകളെ ഉപാസനകളിലൂടെ മാറ്റിയെടുക്കുമ്പോഴാണ് ഗുരുദേവന് നടത്തിയ കണ്ണാടി പ്രതിഷ്ഠയുടെ പ്രാധാന്യം ഈ കാലഘട്ടത്തില്‍ നാം കൂടുതല്‍ മനസ്സിലാക്കുകയെന്നും സ്വാമി പറഞ്ഞു.
സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. തളാപ്പ് ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ശ്രീഭക്തിസംവര്ദ്ധിനിയോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സങ്കല്പം ശ്രീനാരായണ ഗുരുദേവ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഡോ.ടി.എസ്. വിജയന് തന്ത്രി മുഖ്യപ്രഭാഷണം നടത്തി. ശ്രീ ഭക്തിസംവര്‍ദ്ധിനിയോഗം സെക്രട്ടറി കെ.പി.പവിത്രന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഗുരുദേവന്റെ ജനനം മുതല്‍ അരുവിപ്പുറം പ്രതിഷ്ഠവരെയുള്ള ഗുരുദേവന്റെ ജീവിതമുഹൂര്‍ത്തങ്ങളെ കോര്ത്തണിക്കി തൃപ്രയാര്‍ കളിമണ്ഡലം അവതരിപ്പിച്ച ഗുരുദേവ മാഹാത്മ്യം പ്രത്യേക കഥകളിയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: