ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്കി കോണ്‍ഗ്രസ് മുസ്ലീംലീഗിന് മുന്പില് നിരുപാധികം കീഴടങ്ങിയപ്പോള്‍ ഉയര്‍ന്ന പ്രതികരണങ്ങളില്‍ അധികവും അത് കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുമെന്നും സാമുദായിക ശക്തികള്‍ രാഷട്രീയഗതിയും മന്ത്രിമാരുടെ എണ്ണവും വകുപ്പുകള്‍പോലും നിശ്ചയിക്കുന്ന രീതി മോശമായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കും എന്നും മറ്റുമായിരുന്നു. തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച മുസ്ലീംലീഗ് നേതാക്കള്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി ആക്കിയതുപോലും ലീഗ് ആണെന്നും അഞ്ചാം മന്ത്രിപദം അവകാശമാണെന്നും ലീഗിന്റെ ദയാവായ്പിലാണ് യുഡിഎഫ് ഭരണത്തില്‍ തുടരുന്നത് എന്നും മറ്റുമാണ്. ഇപ്പോള്‍ ജാള്യത നിറഞ്ഞ മുഖങ്ങളോടെ മാധ്യമങ്ങളുടെ നേര്‍ക്ക് നോക്കാതെ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും യാതൊരു ഉളുപ്പും ഇല്ലാതെ തര്‍ക്കങ്ങള്‍ പരിഹരിച്ചു എന്ന് അവകാശപ്പെട്ടപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആത്മാഭിമാനമുള്ള ആര്യാടനെയും എം.എം. ഹസനേയും പോലുള്ള മുസ്ലീം നേതാക്കള്‍പോലും ലീഗിന്റെ അപ്രമാദിത്വം അസഹ്യമാണെന്ന് ഉറക്കെ തന്നെ പ്രഖ്യാപിക്കുന്നു. ഘടകകക്ഷി സമ്മര്‍ദ്ദം എന്നോ, തെരഞ്ഞെടുപ്പ് തന്ത്രമെന്നോ എന്തുപേരിട്ട് വിശേഷിപ്പിച്ചാലും കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയും യുഡിഎഫിനും കേരളത്തിനും അപമാനമായി വിശ്വാസ്യത നഷ്ടപ്പെട്ടവരായി മറിക്കഴിഞ്ഞിരിക്കുന്നു. അധികാരത്തിന് വേണ്ടി ഏതറ്റംവരെ താഴാനും മടിയില്ലെന്ന് തെളിയിക്കുന്നവര്‍ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം പരിഹരിക്കാന്‍ വിവിധ ഫോര്‍മുലകള്‍ മുന്നോട്ടുവച്ചു. ഇതില്‍ ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസവും പൊതുമരാമത്തും തിരിച്ചേല്‍പ്പിക്കണം എന്ന ഫോര്‍മുലയോടുള്ള ലീഗിന്റെ നിഷേധാത്മക പ്രതികരണത്തിന്റെ ഉള്ളുകളി ഇപ്പേഴാണ് പുറത്തുവന്നിരിക്കുന്നത്.
മുസ്ലീംലീഗ് കാലാകാലങ്ങളായി കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് ലീഗിന്റെ തറവാട്ട് സ്വത്തായി മാറ്റി എന്നാണ് തെളിയിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല ഭൂമി മന്ത്രി കുഞ്ഞാലിക്കുട്ടിയുടെയും മന്ത്രി മുനീറിന്റെയും ബന്ധുക്കളും ലീഗദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങളും രൂപീകരിച്ചിരിക്കുന്ന സ്വകാര്യ ട്രസ്റ്റിന് കൈമാറാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 31 ഏക്കര്‍ ഭൂമിയാണ് വിട്ടുകൊടുക്കാന്‍ തീരുമാനമായിരിക്കുന്നത്. 34 സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകള്‍ക്കാണ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അനുമതി നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ ഭൂമാഫിയപോലും മുസ്ലീം ഭൂമാഫിയയാണത്രെ. മുസ്ലീം ആണെന്ന യോഗ്യത മാത്രമുള്ളയാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആക്കുകയും സിന്‍ഡിക്കേറ്റില്‍ ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്തുകയും ചെയ്ത് വിദ്യാഭ്യാസവകുപ്പ് പ്രതിപക്ഷ നേതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ലീഗ്വല്ക്കരിക്കപ്പെട്ടിരിക്കുകയും’ മുസ്ലീംലീഗ് പരമാധ്യക്ഷന്‍ ശിഹാബ് തങ്ങളുടെ പ്രസ് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ സി.എച്ച് മുഹമ്മദ് കോയ ചെയറിന് 10 ഏക്കറും കേരള ബാഡ്മിന്റണ്‍ അസോസിയേഷന് മൂന്ന് ഏക്കറും ശിഹാബ് തങ്ങളുടെ പ്രസ് ട്രസ്റ്റിന് 10 ഏക്കറും വിട്ടുകൊടുക്കാനാണ് തീരുമാനം. ഇത് കടുത്ത പ്രതിഷേധമാണ് സംസ്ഥാനവ്യാപകമായി ഉയര്‍ത്തിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ചെയറുകള്‍ക്ക് സര്‍വകലാശാല നിയമമനുസരിച്ച് 20 സെന്റ് മാത്രം ആണ് യൂണിവേഴ്സിറ്റി നിയമം അനുശാസിക്കുന്നത്. ഇപ്പോള്‍ ചെയര്‍ എന്നത് മാറ്റി ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ ഭൂമിയും 30 കോടി രൂപയും വേണമെന്ന് ചെയര്‍മാനും ലീഗിന്റെ നേതാവുമായ ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ ആവശ്യപ്പെടുന്നു. ഒളിമ്പിക്സ് അസോസിയേഷന് ചെയര്മാന് മന്ത്രി മുനീറിന്റെ സഹോദരിയുടെ ഭര്‍ത്താവാണ്.
പുതിയ വൈസ് ചാന്‍സലര്‍ ധാര്‍ഷ്ട്യത്തോടെ ഫാസിസ്റ്റ് മോഡല്‍ ഭരണമാണ് നടത്തുന്നതെന്നാണ് ആക്ഷേപം. നിലവിലുള്ള പല ഒഴിഞ്ഞ മുറികളും മുസ്ലീം ആരാധനയ്ക്ക് ഉപയോഗിക്കുക, വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് സര്‍വകലാശാലാ വാഹനങ്ങള്‍ ഉപയോഗിക്കുക മുതലായ അനീതികള്‍ക്കു പുറമെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ജീവനക്കാര്‍ക്ക് വിലക്കും ഉണ്ട്. ഭൂമിദാന തീരുമാനങ്ങള്‍ മാര്‍ച്ച് ഒമ്പതിനും 31 നും ഇടയിലെടുത്തത് സിന്റിക്കേറ്റംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെയും യാതൊരുവിധ പഠനങ്ങള്‍ നടത്താതെയുമാണ്. ഈ തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കരുതെന്ന് സിന്റിക്കേറ്റ് ആവശ്യപ്പെടുമ്പോള്‍ ഈ ഭൂമി യൂണിവേഴ്സിറ്റിയുടേതാണ് എന്നും സര്‍വകലാശാലാ നയമനുസരിച്ചായിരിക്കും ഭൂമിദാനമെന്നുമാണ്. പക്ഷെ നിലവില്‍ സര്‍വകലാശാലയ്ക്ക് അങ്ങനെ ഒരു ഭൂനയംപോലും ഇല്ല. ഇപ്പോള്‍ പ്രതിഷേധം ശക്തമായതോടെ ഭൂമി നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം അടിവരയിടുന്നത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഇസ്ലാമികവല്‍ക്കരണം മാത്രമല്ല, ജനങ്ങളുടെ സ്വത്തായ ഭൂമി യാതൊരു ചര്‍ച്ചയോ നിയമ പരിശോധനയോ നടത്താതെ ഏകപക്ഷീയമായി ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്കും ലീഗിന്റെ പരമാധ്യക്ഷനും നല്കുന്നു എന്നതാണ്. ഇതിനെപ്പറ്റിയും കോണ്‍ഗ്രസ് നാണംകെട്ട, ശബ്ദായമാനമായ മൗനമാണ് അവലംബിക്കുന്നത്.
അഴിമതിയുടെ മുദ്ര
കേരളം ഇന്ന് അഴിമതിയുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന നഗ്നസത്യത്തിന് അടിവരയിടുന്നതാണ് സംസ്ഥാന ഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായിരിക്കുന്ന മുദ്രപത്ര കുംഭകോണം. ഇത് തിരുവനന്തപുരത്തെ രണ്ട് കീഴ്ക്കോടതികളില്‍ മാത്രം നടന്ന തട്ടിപ്പിന്റെ കണക്കാണ്. പക്ഷെ ഇതിന് പിന്നില്‍ ഒരു വന്‍ റാക്കറ്റുണ്ടാകാന് സാധ്യതയുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസും ഇത് മറ്റ് ജില്ലകളിലേയ്ക്കും വ്യാപിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു കഴിഞ്ഞു. ഏതു തരത്തിലുള്ള ഭൂമി ഇടപാടിനും ഉഭയകക്ഷി കരാറുകള്‍ക്കും ക്രയവിക്രയങ്ങള്‍ക്കും ജനനമരണ സര്‍ട്ടിഫിക്കറ്റിനുപോലും മുദ്രപത്രങ്ങള്‍ ആവശ്യമാണ്. പത്തുരൂപ മുതല്‍ 25,000 രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ ആണ് വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്. പതിനായിരംരൂപവരെയുള്ള മുദ്രപത്രങ്ങള്‍ പൊരുള്‍ ഭാവനയും അതിനുമീതെയുള്ള മുദ്രപത്രങ്ങള്‍ ട്രഷറിയില്നിന്നുമാണ് ലഭ്യമാക്കുക. പത്തുലക്ഷത്തില്‍ കൂടുതല്‍ തുകയ്ക്ക് സ്റ്റാമ്പ് ഡിപ്പോയില്‍ പണമടച്ച് അപേക്ഷിക്കണം.
തിരുവനന്തപുരത്ത് ഒരു വെണ്ടര്‍ വിറ്റ മുദ്രപത്രങ്ങളാണ് ഇപ്പോള്‍ ഈ റാക്കറ്റിലേയ്ക്ക് വെളിച്ചം വീശിയത്. ആറ് അഭിഭാഷകരുടെ സഹായിയാണ് ഈ വെണ്ടര്‍. ഏപ്രില്‍ 10 ന് വി.ആര്.രാജ്മോഹന്‍ നായരും ഏപ്രില്‍ 11 ന് അഡ്വ. ബി.രാബുരാജന്റെ 042171 നമ്പറിലുള്ള 5000 രൂപയുടെ വ്യാജ മുദ്രപത്രങ്ങള്‍ സമര്‍പ്പിച്ചത്. 200 കേസിലായി 500 മുദ്രപത്രങ്ങള്‍ 100 കേസുകളില്‍ 25,000 രൂപയുടെ വ്യാജ മുദ്രപത്രങ്ങള്‍ എല്ലാമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ വെളിച്ചത്ത് വന്ന മുദ്രപത്ര കുംഭകോണം തെളിയിക്കുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന പഴുതുകളാണ്. ഭൂമിയിടപാടുകള്‍ ധാരാളം നടക്കുന്ന കേരളത്തില്‍ ഭൂമിയുടെ വില കുറച്ച് വെളളപ്പണവും കള്ളപ്പണവുമായി തുക കൈമാറുമ്പോള്‍ വില കുറച്ച് കാണിക്കുന്ന മുദ്രപത്രങ്ങള്‍ ഉപയോഗിക്കുന്നു. വ്യാജ മുദ്രപത്ര നിര്‍മാണവും രാജ്യദ്രോഹകരമായ കുറ്റമാണ്. പക്ഷെ ഇപ്പോള്‍ ഇത് സംസ്ഥാന വ്യാപകമാണെന്ന സംശയം ഉയരുന്ന പശ്ചാത്തലത്തില്‍ ഈ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാനും ഉദ്ദേശ്യമുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: