മാഹി: ദേശീയ-സംസ്ഥാനപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി മാഹിക്കാര്‍ക്ക് അനുഗ്രഹമാകും. എക്കാലത്തും മദ്യപാനികളുടെ പറുദീസയായ മയ്യഴിക്ക് സുപ്രീംകോടതിയുടെ വിധി ഏറെ ആശ്വാസം നല്‍കുന്നതാണ്.
മദ്യത്തില്‍ മുങ്ങിമരിക്കുന്ന മയ്യഴിയെ രക്ഷിക്കാന്‍ ഒട്ടേറെ സമരങ്ങളും പ്രക്ഷോഭങ്ങളും ദശകങ്ങളായി നടന്നിരുന്നു. മദ്യവിരുദ്ധ പ്രക്ഷോഭങ്ങളെ ഭീഷണിയിലും പ്രലോഭനങ്ങളിലും പ്രതിരോധിച്ച മദ്യലോബി അധികാരം ഉപയോഗിച്ചും ഭരണാധികാരികളെ സ്വാധീനിച്ചും എക്കാലത്തും മദ്യവിരുദ്ധ പ്രക്ഷോഭങ്ങളെ തളര്‍ത്തുകയായിരുന്നു. മയ്യഴിയില്‍ നിന്ന് മദ്യം എന്നെങ്കിലും ഒഴിവാക്കപ്പെടണമെങ്കില്‍ അതൊരു ദുരന്തത്തിലൂടെ മാത്രമായിരിക്കുമെന്ന് പലരും ഭയപ്പെട്ടിരുന്നു. കേരളത്തിലെ വൈപ്പിന്‍, പുനലൂര്‍ ദുരന്തങ്ങള്‍ പോലെ മയ്യഴിയില്‍ ഒരു ദുരന്തമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. വ്യാജമദ്യത്തിന്റെ പറുദീസയാണ് മയ്യഴി. മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണവും നിരവധിയാണ്. എന്നാല്‍ മദ്യലോബിക്ക് ഉന്നതങ്ങളിലെ ബന്ധം മൂലവും പണസ്വാധീനം മൂലവും ഇതെല്ലാം തേച്ചുമാച്ചുകളയുകയായിരുന്നു. 492 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുളള പുതുച്ചേരിയില്‍ 263 മദ്യഷാപ്പുകളുള്ളപ്പോള് 160 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കാരക്കലില്‍ 58 മദ്യഷാപ്പുകളാണുള്ളത്. 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള യാനത്താകട്ടെ 25 മദ്യഷാപ്പുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ കേരളത്തിലെ ഒരു പഞ്ചായത്തിന്റെ പകുതിപോലും വിസ്തീര്‍ണം പോലുമില്ലാത്തതും 9.6 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ളതുമായ മാഹിയില്‍ 64 മദ്യഷാപ്പുകളുണ്ട്. ഇതു കൂടാതെ ടൂറിസം മേഖലയില്‍ ഒരു ബാര്‍ ഹോട്ടലും മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്രയേറെ മദ്യഷാപ്പുകളുണ്ടായിട്ടും അബ്കാരി നിയമങ്ങളും ചട്ടങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല. നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറുമല്ല. വ്യാജ മദ്യഷാപ്പുകള്‍ വരെ മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധനാലയങ്ങള്ക്കടുത്തും വിദ്യാലയങ്ങള്ക്കടുത്തും മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് മറ്റെവിടെയും കാണാത്ത വിധം മദ്യഷാപ്പുകള്‍ ഉണ്ടായിട്ടും ഒരു എക്സൈസ് വിഭാഗം പോലും ഇവിടെയില്ല. മദ്യത്തിന്റെ അളവും ഗുണനിലവാരവും പരിശോധിക്കാനും ഇവിടെ സംവിധാനങ്ങളില്ല. മാഹിയിലെ ജനസംഖ്യ 41,816 ആണ്. ഇതില്‍ 19,143 പേരാണ് പുരുഷന്മാരുളളത്. പ്രതിവര്‍ഷം 48 ലക്ഷം ലിറ്റര്‍ മദ്യമാണ് സര്‍ക്കാര്‍ കണക്കുപ്രകാരം ഇവിടെ വിറ്റഴിക്കുന്നത്. എന്നാല്‍ ഇതിന്റെ പതിന്മടങ്ങ് വില്‍പ്പന ഇവിടെ നടക്കുന്നുണ്ട്. പ്രതിവര്‍ഷം മാഹിയിലെ ഒരാള്‍ 120 ലിറ്റര്‍ മദ്യം കഴിക്കുന്നുവെന്നാണ് കണക്ക്. മാഹിക്കാരല്ലാത്തവര് മദ്യം കഴിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2001 ല്‍ മാഹി പ്രൊഹിബിഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ടി.വി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം മാഹിയിലെ ഈ പ്രശ്നം കോടതിയില്‍ എത്തിച്ചിരുന്നു. മദ്യത്തിന്റെ ഇറക്കുമതി കുറക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 ഡിസംബര്‍ 15 ന് ദേശീയപാതയില്‍ നിന്നും നീക്കം ചെയ്യേണ്ടിവരുന്ന ബാറുകളുടെ ലിസ്റ്റ് കൊടുക്കാന്‍ ഹൈക്കോടതി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മദ്യലോബി പ്രവര്‍ത്തിച്ചെങ്കിലും കഴിഞ്ഞദിവസം സുപ്രീം കോടതി പാതയോരത്തെ മദ്യഷാപ്പുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവിറക്കിയതോടെ മയ്യഴിക്കാര്‍ ഏറെ സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: