തിരുവനന്തപുരം: ഇടതുസര്‍ക്കാരിന് ഒഴിയാബാധയായി നിയമന വിവാദം വീണ്ടും. നിരവധി അഴിമതി ആരോപണങ്ങളില്‍പ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ പിണറായി സര്‍ക്കാര്‍ പിന്നാക്ക ക്ഷേമ ഡയറക്ടറായി നിയമിച്ചു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്റ് ഡയറക്ടറായ വി.എസ്. മുഹമ്മദ് ഇബ്രാഹിമിനെയാണ് പിന്നാക്ക ക്ഷേമ ഡയറക്ടറായി നിയമിച്ച് സര്‍ക്കാര്‍ പുലിവാല് പിടിച്ചിരിക്കുന്നത്.
പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് വി.എസ്. മുഹമ്മദ് ഇബ്രാഹിം വിജിലന്‍സ് അന്വേഷണം നേരിടുന്നത്. നിലവില്‍ പട്ടികജാതി വികസനവകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ ദിവാകരന്, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ശാരദ എന്നിവരെ മറികടന്നാണ് ഇദ്ദേഹത്തെ ഡയറക്ടറാക്കാനുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടായിരിക്കുന്നത്. മുഹമ്മദ് ഇബ്രാഹിം സര്‍വീസില്‍ പ്രവേശിച്ച ശേഷമുള്ള ആസ്തി വിവരങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള നിരവധി പരാതികളും വിജിലന്‍സിന്റെ മുന്നിലുണ്ട്.
പിന്നാക്ക ക്ഷേമ ഡയറക്ടര്‍ തസ്തിക ഐഎഎസ് ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട പദവിയാണെന്ന് വകുപ്പ് രൂപീകരണത്തിനുള്ള സ്പെഷ്യല്‍ ഓഫീസറുടെ സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാധീനമുള്ളവര്‍ ഇത്തരം തസ്തികകളില്‍ രാഷ്ട്രീയനിയമനം ലഭിക്കാന്‍ ശ്രമിച്ചപ്പോള്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി നളിനി നെറ്റോ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പത്താം ക്ലാസ് യോഗ്യതയോടെ ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിക്കുന്ന ആര്‍ക്കും പ്രമോഷന് മുഖേന പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ തസ്തികയില്‍ എത്താമെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ ഡയറക്ടറെയും മറികടന്ന് വെറും ജോയിന്റ് ഡയറക്ടറായ ഒരാള്‍ മറ്റൊരു വകുപ്പിന്റെ മേധാവിയായി നിയമനം നേടിയിരിക്കുന്നത്.
ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായ ബന്ധുനിയമന വിവാദത്തില്‍ നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധ നോട്ട് പിന്‍വലിക്കലിലേക്ക് തിരിഞ്ഞ തക്കത്തിനാണ് സര്‍ക്കാര്‍ വീണ്ടും അനധികൃത നിയമനങ്ങള്‍ നടത്താന്‍ ആരംഭിച്ചിരിക്കുന്നത്. സീനിയോറിറ്റി മറികടന്നും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയുമുള്ള നിയമനം വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: