തിരുവനന്തപുരം: സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നു. 1980 ലെ സമുദ്ര മത്സ്യബന്ധനനിയന്ത്രണനിയമമാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും തീരക്കടലിലെ മത്സ്യസമ്പത്തിന്റെ നിലനില്‍പ്പും ഉറപ്പാക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു. മത്സ്യസമ്പത്ത് വന്‍തോതില്‍ കുറയുന്നത് തടയുക എന്ന ലക്ഷ്യവും നിയമ ഭേദഗതിക്ക് പിന്നിലുണ്ട്.
കൂടാതെ ഓരോ ഫിഷ്ലാന്‍ഡിംഗ് കേന്ദ്രങ്ങത്തിലും ഹാര്‍ബര്‍ മാനേജ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ബോട്ടുടമകള്‍, ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും കൗണ്‍സില്‍. ഹാര്‍ബര്‍ സംബന്ധമായ എല്ലാ കാര്യങ്ങളിലും കൗണ്‍സിലിന് ഇടപെടാനാകും. അതുപോലെ ബോട്ടുനിര്‍മാണ യാര്‍ഡുകള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും. ഒരു നിയന്ത്രണവുമില്ലാതെ എങ്ങനെയും ബോട്ടുകള്‍ നിര്‍മ്മിക്കാമെന്ന അവസ്ഥ നിയമഭേദഗതിയിലൂടെ അവസാനിപ്പിക്കും.
കടലില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ അളവില്ലാതെ പിടികൂടി വളം നിര്‍മാണം പോലുള്ളവയ്ക്ക് ഉപയോഗിക്കുന്ന പ്രവണത കൂടിവരികയാണ്. പ്രധാനമായും ഇതവസാനിപ്പിക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. നിശ്ചിത വലുപ്പവും വളര്ച്ചയുമെത്താത്ത മത്സ്യങ്ങളെ പിടിക്കുന്നതും തീരത്തോടടുത്ത മത്സ്യബന്ധനവും നിയമത്തിലൂടെ നിരോധിക്കും. ചെറുമത്സ്യങ്ങളടക്കം 58 ഇനങ്ങളില്‍പ്പെട്ടവയാണ് മലയാളി ഉപയോഗിക്കുന്നത്. അയല, ചൂര, മത്തി, കിളിമീന്‍, പിരിയന്‍ തുടങ്ങി 14 ഇനം മത്സ്യങ്ങള്‍ക്ക് മാത്രമാണ് നിശ്ചിത വലുപ്പം വേണമെന്ന വ്യവസ്ഥ ഇപ്പോഴുള്ളത്. ഇവ കൂടാതെ 44 ഇനം മത്സ്യങ്ങള്‍ക്കും നിയന്ത്രണം ബാധകമാക്കും.
ചെറിയ മീന്‍പിടുത്ത കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ചെറിയ വള്ളങ്ങള്‍ക്കും പ്രത്യേക വലകള്‍ ഏര്‍പ്പെടുത്തും. ഈ വലകളുടെ കണ്ണികള്‍ നിശ്ചിത വലുപ്പത്തിലും ആകൃതിയിലും ഉള്ളവയായിരിക്കും. ദൂരപരിധിയിലും നിഷ്കര്‍ഷ ഏര്‍പ്പെടുത്തും. 22 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മത്സ്യബന്ധനത്തിന് പോകുന്ന യന്ത്രവത്കൃത വള്ളങ്ങളുടെ എന്ജിന് ശേഷി പരമാവധി 250 കുതിരശക്തിയായി പരിമിതപ്പെടുത്തും. യാനങ്ങളുടെ നിര്‍മാണവും ശാസ്ത്രീയമായി പരിഷ്കരിക്കും. ബോട്ടുകളുടെ രൂപകല്‍പ്പനയിലും വ്യത്യാസം കൊണ്ടുവരും. അപകടങ്ങള്‍ കുറയ്ക്കാനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: