കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹണം ചെയ്തു. വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടന്ന ചടങ്ങിന് പതിനായിരങ്ങളാണ് സാക്ഷ്യം വഹിച്ചത്.
ദൈവ സ്തുതിഗീതങ്ങളാലും സങ്കീര്‍ത്തനങ്ങളാലും പ്രാര്‍ത്ഥനകളാലും മുഖരിതമായ അന്തരീക്ഷത്തില്‍ സ്ഥാനമൊഴിഞ്ഞ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. നിയുക്ത ഇടയന് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും മറ്റു വിശിഷ്ടാതിഥികളെയും വൈകീട്ട് 3.30ന് ബസിലിക്ക കവാടത്തില്‍ റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ടിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ സ്വീകരണം നല്കി ആനയിച്ചു.
ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക തീട്ടൂരം വായിക്കാന്‍ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ഭാരതത്തിന്റെ അപ്പസ്തോലിക നുണ്‍ഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ്കൗണ്സിലര് മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്കിയോട് അഭ്യര്‍ത്ഥിച്ചു. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രഭാഷണത്തിനു ശേഷം വിശ്വാസികളുടെ പ്രാര്‍ത്ഥന.
സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്, ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. രാഷ്ട്രപതി ഡോ. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സന്ദേശം വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ വായിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: