ശബരിമല: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ തലയില്‍ കുറ്റം ചുമത്തി ഏഴായരിത്തോളം പേര്‍ക്ക് ശമ്പളം തടഞ്ഞുവയ്ക്കാന്‍ അധികൃതരുടെ നീക്കം.
ഡ്യൂട്ടിയില്‍ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും പഞ്ചിംഗ് നടത്തണമെന്ന പുതിയ തീരുമാനം നടപ്പാക്കിയില്ലെന്ന കുറ്റം ചുമത്തിയാണ് ഇവരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്നത്. കഴിഞ്ഞ മാസം ഒന്നുമുതലാണ് പഞ്ചിംഗ് ആരംഭിച്ചത്. ഇതിനാവശ്യമായ രേഖകള്‍ അധികൃതര്‍ ശേഖരിച്ചിരുന്നെങ്കിലും എന്നുമുതല്‍ പഞ്ചിംഗ് ആരംഭിക്കണമെന്ന ഉത്തരവ് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നിര്‍ദ്ദേശവും ഉണ്ടായില്ല.
ഇന്‍സ്പെക്ടര്‍, കണ്ടക്ടര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികയില്‍ ജോലിനോക്കുന്ന ഏഴായിരത്തോളം ജീവനക്കാരാണ് ശമ്പളം തടഞ്ഞുവച്ചതിലൂടെ ദുരിതമനുഭവിക്കുന്നത്. തിരുവനന്തപുരത്തെ ചീഫ് ഓഫീസിലെത്തി ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയതിന് ശേഷം മാത്രമേ ശമ്പളം നല്‍കൂ എന്നാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒന്നാം തീയതിയോട് അനുബന്ധിച്ച് നല്‍കേണ്ട ശമ്പളം പതിനെട്ട് ദിനം പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി പൂര്‍ണ്ണമായും നല്‍കിയിട്ടില്ല. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി പറയുന്നത്.
കോര്പ്പറേഷന് വായ്പ എടുത്ത തുക ശമ്പളം നല്കാന് തികയാത്തതിനാല്‍ ശമ്പളത്തിന്റെ 75 ശതമാനം ജീവനക്കാര്‍ക്ക് നല്‍കാനാണ് പുതിയ തീരുമാനം.
ഈ എഴുപത്തഞ്ച് ശതമാനമെങ്കിലും ഉടനെ ലഭിക്കുമല്ലോയെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഏഴായിരത്തോളം ജീവനക്കാരും കുടംബങ്ങളുമാണ് അധികൃതരുടെ പിടിവാശിമൂലം പട്ടിണിയിലാവുന്നത്. പഞ്ചിംഗ് നടത്തിയിട്ടില്ലെന്ന കാരണം കണ്ടെത്തി ജീവനക്കാരെ വെട്ടിലാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
ശബരിമല തീര്‍ത്ഥാടന അവലോകനവുമായി ബന്ധപ്പെട്ട് പമ്പയിലെത്തിയ ഗതാഗത മന്ത്രിയോട് ജീവനക്കാര്‍ ശമ്പളം ചോദിച്ചപ്പോള്‍ തന്റെ പോക്കറ്റില്‍ കാശില്ലെന്ന് ആംഗ്യം കാണിച്ചതായി ജീവനക്കാര്‍ ആരോപിച്ചിരുന്നു. മറ്റ് ഡിപ്പോകളില്‍ നിന്നു നാടും വീടും വിട്ട് പ്രത്യേക ഡ്യൂട്ടിക്കായി പമ്പയിലെത്തിയ ജീവനക്കാരാണ് കോര്‍പ്പറേഷന്റെ പുതിയ തട്ടിപ്പിന് ഇരയാകുന്നത്. വീട്ടില്‍ ഭാര്യയും കുട്ടികളും പട്ടിണി കിടക്കുമ്പോള്‍ ഇവിടെയെങ്ങനെ മനസമാധാനമായി ജോലിനോക്കാന്‍ കഴിയുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ജീവനക്കാരുടെ ഈ മാനസികാവസ്ഥ കൂടുതല്‍ റോഡ് അപകടങ്ങള്‍ക്കുവരെ ഇടയായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: