ന്യൂദല്‍ഹി: സിഡി വിവാദത്തിലകപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി ഔദ്യോഗികവും പാര്ട്ടിയുടേതുമായ എല്ലാ പദവികളും ഒഴിഞ്ഞു. കോണ്‍ഗ്രസ് വക്താവും പാര്‍ലമെന്റിന്റെ നിയമ, നീതികാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്നു അദ്ദേഹം. രാജ്യസഭാംഗത്വം രാജിവെച്ചിട്ടില്ല.
ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയാക്കാമെന്ന വാഗ്ദാനം നല്കി യുവ അഭിഭാഷകയുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന സിംഗ്വിയുടെ വീഡിയോ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹം വിവാദ നായകനായത്. സിംഗ്വിയുടെ ഓഫീസില്‍ നടന്ന രംഗങ്ങള്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ തന്നെയാണ് രഹസ്യ ക്യാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് കൈമാറിയത്. വീഡിയോ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സിംഗ്വി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പാര്‍ലമെന്റിനെ ഇളക്കിമറിക്കുമെന്ന് വ്യക്തമായതോടെയാണ് 53കാരനായ സിംഗ്വിയുടെ രാജി. സിഡി പുറത്തുവന്ന് പത്താംദിവസം രാജിത്തീരുമാനം അറിയിച്ചുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സിംഗ്വി.
രാജിവെക്കാനുള്ള സിംഗ്വിയുടെ തീരുമാനം ശരിയായ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. സിംഗ്വി ഉള്‍പ്പെട്ട സിഡി വിവാദം ഗുരുതരമായ പ്രശ്നമാണെന്നും നിയമ, നീതികാര്യ സമിതിയുടെ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള കാരണം പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത് ഗുരുതരമായ പ്രശ്നമാണെന്നും കൂടുതല്‍ പ്രതികരിക്കാതെ പാര്‍ട്ടി സംയമനം പാലിക്കുകയായിരുന്നുവെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി പറഞ്ഞു.
“അദ്ദേഹത്തിന്റെ രാജിത്തീരുമാനം പാര്‍ലമെന്റില്‍ വിശദീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു”, ജെറ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: