അമ്പലപ്പുഴ: കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധം സ്വന്തം അഴിമതി മറയ്ക്കാനാണന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: വി. വി.രാജേഷ്. എന്‍ഡിഎ യുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. മന്മോഹന് സിങ് രാജ്യം ഭരിച്ചപ്പോള്‍ പാവങ്ങള്‍ക്ക് പതിനാറ് ശതമാനം പലിശയ്ക്ക് ബാങ്കുകള്‍ വായ്പ നല്കിയെങ്കില് നരേന്ദ്രമോദി സര്‍ക്കാര്‍ അത് എട്ടു ശതമാനമായി കുറച്ചു. ഭരണത്തിലേറിയ നാള് മുതല്‍ അഴിമതികള്‍ തുടച്ചു മാറ്റി കൊണ്ടേയിരിക്കുന്നു.
എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി നാലര മാസമായപ്പോള്‍ മുതല്‍ അഴിമതിയില്‍ മുങ്ങി കുളിക്കുന്ന കാഴ്ചയാണ് ജനം കാണുന്നത്. പാവങ്ങള്‍ക്ക് റേഷന്‍ കിട്ടാനുള്ള കാര്‍ഡിന്റെ പ്രശ്നം പോലും പരിഹരിക്കുവാന്‍ പോലും ഇവര്‍ക്കു സാധിച്ചിട്ടില്ല. എന്നിട്ടാണ് നോട്ടു നിരോധിച്ചു എന്ന കാരണം പറഞ്ഞ് പ്രതിക്ഷേധവുമായി ജനങ്ങളെ വഞ്ചിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് ജോര്‍ജ്ജ് തോമസ്, ജെഎസ്എസ് ജില്ല വൈസ് പ്രസിഡന്റ് കെ.പീതാംബരന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ എം. വി. ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്, ജില്ലാ സമിതി അംഗം കെ.പി. പരീക്ഷിത്ത്, അമ്പലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.അനില്‍കുമാര്‍, നേതാക്കളായ അനില്‍ പഞ്ചജന്യം, എസ്. രമണന്, എസ്. ഗോപകുമാര്‍, ബിജു തുണ്ടില്‍, ആര്. പ്രസാദ്,കെ.പി. സുധാകരന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: