പീരുമേട്(ഇടുക്കി): മഴ ചതിച്ചതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം താഴുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 140 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഇന്നലെ 111.9 അടിയാണ്. മുല്ലപ്പെരിയാറിലെ ജലത്തെ മാത്രം ആശ്രയിച്ചാണ് തമിഴ്നാട്ടിലെ അഞ്ചോളം ജില്ലകളില്‍ കൃഷിയും കുടിവെള്ള വിതരണവും. തേനി, മധുര, രാമനാഥപുരം, ദിണ്ഡികല്‍, ശിവഗംഗ എന്നീ ജില്ലകളില്‍ 8000 ഹെക്ടറിലാണ് കൃഷി.
രണ്ട് മാസമായി വെള്ളം കുറഞ്ഞതിനാല്‍ കുടിവെള്ള വിതരണത്തിന് മാത്രമാണ് തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്നത്. സെക്കന്റില്‍ 200 ഘനയടി വീതമാണ് ഇറച്ചിപാലം വഴി കൊണ്ടുപോകുന്നത്. ഇത് വൈഗ ഡാമിലേക്ക്. ഇവിടെ നിന്ന് കനാലുകള്‍ വഴി 130 കിലോ മീറ്റര്‍ അകലെ മധുര വരെ വെള്ളം എത്തുന്നുണ്ട്.
ഇവിടെ എത്തുമ്പോള്‍ സെക്കന്റില്‍ 40 ഘനയടി വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഇത് ഇവിടുത്തെ കുടിവെള്ള വിതരണത്തെ സാരമായി വലയ്ക്കുന്നുണ്ട്. മധുര വരെ 40 ഇടങ്ങളില്‍ വലിയ കുളങ്ങള്‍ കുഴിച്ച് ഇവിടെ നിന്നും ചെറു കനാലുകളിലൂടെയാണ് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. തേനിയില്‍ മാത്രം 14,707 ഏക്കര്‍ കൃഷി ഭൂമിയാണ് ഉള്ളത്. ഇതില്‍ അധികവും പച്ചക്കറികള്‍, മുന്തിരി, നിലക്കടല, വാഴ, കപ്പ, പപ്പായ, മുരിങ്ങ തുടങ്ങിയവയാണ്. മറ്റ് ജില്ലകളില്‍ നെല്ല്, ചോളം കരിമ്പ് എന്നിവയാണ് മുഖ്യമായും കൃഷിചെയ്യുന്നത്.
മഴ കുറഞ്ഞതോടെ ലോവര്‍ ക്യമ്പിലെ വൈദ്യുതി ഉല്‍പ്പാദനം തമിഴ്നാട് നിര്‍ത്തി. പെന്‍സ്റ്റോക്ക് പൈപ്പ് വഴി എത്തുന്ന വെള്ളം ഉപയോഗിച്ച് മിനിറ്റില്‍ 140 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള 4 ജനറേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. സമീപത്തായി തന്നെ 3 ഇടങ്ങളിലും ഇതേ വെള്ളം ശേഖരിച്ച് തമിഴ്നാട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
108 അടി എത്തുന്നവരെ മാത്രമെ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാടിന് ആകു. ഇതിന് താഴെ വെള്ളം പോകുന്നതോടെ തമിഴ്നാടിന്റെ കൃഷിയിടങ്ങള്‍ വറുതിയിലാകും. കാര്‍ഷിക ഉത്പാദനം കുറയുന്നത് ഏറ്റവും അധികം ബാധിക്കുക കേരളത്തെ തന്നെയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: