ന്യൂദല്‍ഹി: ട്രെയിനുകളിലെ ആര്‍എസി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ ആളുകള്‍ക്ക് യാത്രാസൗകര്യം നല്‍കാനാണ് തീരുമാനം. സ്ലീപ്പര്‍ കോച്ചുകളില്‍ ഇനി മുതല്‍ 7 സൈഡ് ലോവര്‍ സീറ്റുകളും തേര്‍ഡ് എസി കോച്ചുകളില്‍ നാല് സൈഡ് ലോവര്‍ സീറ്റുകളും സെക്കന്റ് എസി കോച്ചുകളില്‍ 3 സൈഡ് ലോവര്‍ സീറ്റുകളും ഇനി ആര്‍എസിയില്‍ ലഭിക്കും. ജനുവരി 16 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
പ്രീമിയം തീവണ്ടികളായ രാജധാനി, തുരന്തോ, ശതാബ്ദികളിലെ യാത്രാ നിരക്കുകളിലും റെയില്‍വേ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളക്സി നിരക്കുകള്‍ നിലവിലുള്ള ഈ വണ്ടികളിലെ ചാര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം ഒഴിവുവരുന്ന സീറ്റുകളില്‍ പത്തു ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചത്. ട്രെയിനുകളില്‍ വെച്ച് ടിടിഇമാര്‍ നല്കുന്ന സീറ്റുകളിലും നിരക്ക് കുറച്ചുള്ള ടിക്കറ്റുകള്‍ അനുവദിക്കും. പുതിയ ഇളവുകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
ഫ്ളക്സി നിരക്കുള്ള ട്രെയിനുകളില്‍ തല്‍ക്കാല്‍ ക്വാട്ട പത്തുശതമാനം കുറച്ചിട്ടുണ്ട്. കൂടുതല്‍ റിസര്വ്വേഷന് സീറ്റുകള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഇതു സഹായിക്കും. എന്നാല്‍ സോണല്‍ തലങ്ങളിലുള്ള പരിശോധനകള്‍ക്ക് ശേഷം തല്‍ക്കാല്‍ ക്വാട്ടയുടെ എണ്ണം 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനും റെയില്‍വേ ആലോചിക്കുന്നു.
പ്രീമിയം ട്രെയിനുകളില്‍ നിരക്കു കുറച്ചതോടെ ദല്‍ഹി- അജ്മീര്‍ ശതാബ്ദിയില്‍ ജയ്പൂര്‍-അജ്മീര്‍ യാത്രയ്ക്ക് 55 രൂപയുടെ കുറവു വന്നു. അജ്മീര്‍-ജയ്പൂര്‍ യാത്രയ്ക്ക് ഇതേ ട്രെയിനില്‍ 100 രൂപയുടെ കുറവും വന്നിട്ടുണ്ട്. മൈസൂര്‍-ചെന്നൈ ശതാബ്ദിയില്‍ മൈസൂര്‍-ബംഗളൂരു യാത്രയ്ക്ക് 70 രൂപയുടെ കുറവും വന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: