ചെങ്ങന്നൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലേക്ക് ബാറ്റുവീശി കരുണ്‍ നായര്‍ കടന്നു കയറിയപ്പോള്‍ ചെങ്ങന്നൂരിന് അഭിമാന നിമിഷമായി. അര്‍ദ്ധ ശതകവും ശതകവും, ഇരട്ട ശതകവും പിന്നിട്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരനും ആദ്യ മലയാളിയുമെന്നത് മാത്രമല്ല അഭിമാനത്തിന് കാരണം.
കരുണ്‍നായര്‍ ചെങ്ങന്നൂരിന്റെ സ്വന്തം ഉണ്ണിയാണ്. കീഴ്ചേരിമേല്‍ വാക്കയിലാണ് അമ്മ പ്രേമയുടെ കുടുംബം. അച്ഛന് കലാധരന്‍ നായര്‍ മാലക്കര മാളിയേക്കല്‍ കുടുംബാംഗം. ഏറെ അടുപ്പമുള്ളവര്‍ കരുണിനെ ഉണ്ണിയെന്നാണ് വിളിക്കുന്നത്. ചെന്നൈയിലെ ചിതംബരം സ്റ്റേഡിയത്തില്‍ മതാപിതാക്കളായ കലാധരന്‍ നായരും കുടുംബവും കരുണിന്റെ കളികാണാന്‍ എത്തിയപ്പോള്‍ ചെങ്ങന്നൂരില്‍ അമ്മൂമ്മ തങ്കമണിയും കുഞ്ഞമ്മ ലതാരാജീവും കുടുംബവും പ്രാര്‍ത്ഥനയിലായിരുന്നു. കരുണ്‍ ഓരോ റണ്ണടിക്കുമ്പോഴും ഈ വീട് ആഹഌദത്തിമിര്പ്പിലമര്ന്നു.
കരുണ്‍ ജനിച്ചതും വളര്‍ന്നതും രാജസ്ഥാനിലെ ജോധ്പൂരില്‍ ആണെങ്കിലും വേനലധി ചെലവഴിക്കാന്‍ ചെങ്ങന്നൂരില്‍ എത്തിയിരുന്നു. ചെങ്ങന്നൂരമ്പലത്തില്‍ തൊഴുതിട്ടേ കേരളത്തിലെത്തിയാല്‍ കരുണ്‍ മടങ്ങു.
എല്ലാ മത്സരങ്ങള്‍ക്ക് മുന്‍പും മഹാദേവക്ഷേത്രത്തില്‍ വഴിപാടും പതിവാണെന്ന് മാതൃ സഹോദരി ലത പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുത്തതിന് ശേഷം ജൂലൈയില്‍ ചെങ്ങന്നൂരമ്പലത്തില്‍ തൊഴാനെത്തിയിരുന്നു. വഴിപാടായി നേര്‍ന്ന ആറന്മുള വള്ളസദ്യയും നടത്തിയാണ് അന്ന് കരുണ്‍ മടങ്ങിയത്.
ചെങ്ങന്നൂരിലെ കുടുംബ വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നതിനാല്‍ നാട്ടിലെത്തുമ്പോള്‍ ചെങ്ങന്നൂര്‍ ഗവ: ഐടിഐക്ക് സമീപം മാതൃ സഹോദരി ലതയുടെ ‘രാജീവം’ വീട്ടിലാണ് കരുണ്‍ താമസിക്കുന്നത്. ലതയുടെ ഭര്‍ത്താവ് റിട്ട: പഞ്ചായത്ത് സെക്രട്ടറി ആര്. രാജീവ് ചന്ദ്രന് ആണ് കേരളത്തില്‍ എത്തുമ്പോള്‍ യാത്രയ്ക്ക് ഒപ്പമുണ്ടാകുക.
കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍ താല്പര്യം പ്രകടിപ്പിച്ച ഈ വലംകൈയ്യന്‍ ബാസ്റ്റ്മാന്റെ വളര്‍ച്ചക്കു പിന്നില്‍ മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കൊഹിലി എന്നിവരാണ് കരുണിന്റെ ആരാധനാ പാത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: