കോഴിക്കോട്: കണ്ണൂര്‍ ആറളം ഫാമില്‍ മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിച്ചു വെന്ന കേസില്‍ ബാലുശ്ശേരി സ്വദേശി നദീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയെ പരിചരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ നദീറിനെ ഇന്നലെ രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റു ചെയ്തത്. നദീറിനെ പിന്നീട് ആറളം പോലീസിന് കൈമാറി.
ദേശീയ ഗാനത്തെ അപമാനിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിന് പോലീസ് കസ്റ്റഡിയിലെടുത്ത കമലിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഷെഫീഖ്, സുദീബ് ബിന്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാരമനുഷ്ഠിക്കുമെന്ന് കമല്‍ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.
മാവോവാദികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നേരത്തെയുള്ള കേസുകളുടെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. ഇവരെ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമായാണ് വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത കമലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് മറച്ചുവെച്ചു അദ്ദേഹം നോവലെഴുതിയതിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് പ്രചാരണം നടന്നത്.
ആറളം കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നദീറിനെ അറസ്റ്റു ചെയ്തത് കമലിനെ സഹായിയായി നിന്നു എന്നതാണ് നടന്ന പ്രചാരണം. ഇദ്ദേഹത്തിന്റെ പേരില്‍ ആറളം സ്റ്റേഷനില്‍ കേസ് നിലിവിലുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: